നവിമുംബൈ : ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ നീലക്കടലിനെ സാക്ഷിയാക്കി ഏകദിനത്തിലെ കന്നി ലോകകപ്പ് കീരീടം സ്വന്തമാക്കി ഇന്ത്യൻ വനിതകൾ. കലാശപ്പോരിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിനു വീഴ്ത്തിയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. 299 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 45.3 ഓവറിൽ 246 റൺസിന് ഓൾഔട്ടായി.
ലോകകപ്പിലേക്ക് ‘വൈൾഡ് കാർഡ് എൻട്രി’ നടത്തിയ ഷെഫാലിയുടെയും (78 പന്തിൽ 87), പരിചയസമ്പന്നയായ ദീപ്തി ശർമയുടെയും (58 പന്തിൽ 58) അർധസെഞ്ചറി, അവസാന ഓവറുകളിൽ വിക്കറ്റ് കീപ്പർ റിച്ച ഘോഷിന്റെ (24 പന്തിൽ 34) ‘കാമിയോ’. കന്നിക്കിരീടത്തിലേക്കുള്ള ‘അടിത്തറ’ ബാറ്റർമാർ ചേർന്ന് ഒരുക്കിയിട്ടുണ്ട്. ഇനി ബോളർമാർ കൂടി ഒത്തുപിടിച്ചാൽ ലോകകപ്പ് കിരീടമെന്ന ഇന്ത്യൻ വനിതകളുടെ മോഹം പൂവണിയും. വനിതാ ഏകദിന ലോകകപ്പ് ഫൈനലിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ, നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 298 റൺസെടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് 299 റൺസ് വിജയലക്ഷ്യം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണിങ് വിക്കറ്റിൽ സ്മൃതി മന്ഥനയും (58 പന്തിൽ 45) ഷെഫാലി വർമയും (78 പന്തിൽ 87) ചേർന്ന സെഞ്ചറി കൂട്ടുകെട്ട് മികച്ച തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ സ്മൃതിയും ഷെഫാലിയും ചേർന്ന് 104 റൺസാണ് കൂട്ടിച്ചേർത്തത്. പവർപ്ലേ അവസാനിച്ചപ്പോൾ 64/0 എന്ന നിലയിലായിരുന്നു ഇന്ത്യ. 18–ാം ഓവറിൽ ഇന്ത്യൻ സ്കോർ മൂന്നക്കം കടന്നു. പിന്നാലെ വിക്കറ്റ് കീപ്പർ സിനാലോ ജാഫ്തയുടെ കയ്യിൽ സ്മൃതിയെ എത്തിച്ച് ക്ലോയി ട്രയോണാണ് കൂട്ടുകെട്ട് പൊളിച്ചത്.
എട്ടു ഫോറാണ് സ്മൃതിയുടെ ബാറ്റിൽനിന്നു പിറന്നത്. തൊട്ടടുത്ത പന്തിൽ ഷെഫാലി വർമ അർധസെഞ്ചറി പിന്നിട്ടു. 49 പന്തിലാണ് ഫൈനലിൽ ഷെഫാലിയുടെ ഫിഫ്റ്റി. രണ്ടു സിക്സും ഏഴു ഫോറുമടങ്ങുന്നതായിരുന്നു ഷെഫാലിയുടെ ‘ട്വന്റി20 ഇന്നിങ്സ്’. അതിവേഗം സെഞ്ചറിയിലേക്കു കുതിച്ച ഷെഫാലിയെ, 28–ാം ഓവറിൽ അയബോംഗ ഖാക്കയാണ് വീഴ്ത്തിയത്. രണ്ടാം വിക്കറ്റിൽ ഷെഫാലി– ജമീമ സഖ്യം 62 റൺസ് എടുത്തു. തന്റെ തന്നെ തൊട്ടടുത്ത ഓവറിൽ ജമീമയെയും ഖാക്ക പുറത്താക്കുകയായിരുന്നു.
പിന്നീട് കരുതലോടെ കളിച്ച ഹർമൻപ്രീതും ദീപ്തിയും ചേർന്ന് ഇന്നിങ്സ് മുന്നോട്ടു കൊണ്ടുപോയെങ്കിലും അധികനേരം നീണ്ടില്ല. 39–ാം ഓവറിൽ ഹർമൻപ്രീതിന്റെ വിക്കറ്റ് നോൻകുലുലേകോ മ്ലാബ തെറിപ്പിച്ചു. ഇതോടെ ഇന്ത്യ വീണ്ടും പ്രതിരോധത്തിലായി. 44–ാം ഓവറിൽ അമൻജോത് കൗറിനെ റിട്ടേൺ ക്യാച്ചിലൂടെ നദീൻ ഡി ക്ലെർക്കും പുറത്താക്കി. ഇതിനുശേഷമെത്തിയ റിച്ച ഘോഷ്, ദീപ്തിയുമായി ചേർന്നു നടത്തിയ ബാറ്റിങ്ങാണ് ഇന്ത്യൻ സ്കോർ 300നു തൊട്ടടുത്തു വരെ എത്തിച്ചത്. ഒരു സിക്സും മൂന്നു ഫോറുമടങ്ങുന്നതായിരുന്നു ദീപ്തിയുടെ ഇന്നിങ്സ്. റിച്ച രണ്ടു സിക്സും മൂന്നു ഫോറുമടിച്ചു. 49–ാം ഓവറിൽ റിച്ച പുറത്തായത് ഇന്ത്യയ്ക്കു തിരിച്ചടിയായി. ഇന്നിങ്സിനെ അവസാന പന്തിൽ ദീപ്തി റണ്ണൗട്ടായി. രാധ യാദവ് (3 പന്തിൽ 3*) പുറത്താകാതെ നിന്നു.
ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ലോറ വോൾവാർട്ട് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. സെമി ഫൈനൽ വിജയിച്ച അതേ പ്ലേയിങ് ഇലവനുമായിട്ടാണ് കലാശപ്പോരിലും ഇന്ത്യ ഇറങ്ങുന്നത്. ഈ ലോകകപ്പിൽ കളിച്ച 9 മത്സരങ്ങളിൽ എട്ടു തവണയും ഹർമൻപ്രീതിനു ടോസ് നഷ്ടപ്പെട്ടു. ബംഗ്ലദേശിനെതിരായ മത്സരത്തിൽ മാത്രമാണ് ടോസ് ഭാഗ്യം ഒപ്പം നിന്നത്. എന്നാൽ ആ മത്സരം മഴ മൂലം ഉപേക്ഷിക്കുകയും ചെയ്തു.
മഴയെ തുടർന്നു രണ്ടു മണിക്കൂർ വൈകിയാണ് ടോസ് ഇട്ടത്. എങ്കിലും ഓവറുകൾ ചുരുക്കിയിട്ടില്ല. രണ്ടരയ്ക്കു നിശ്ചയിച്ചിരുന്ന ടോസ്, ഔട്ടഫീൽഡിൽ നനവിനെ തുടർന്ന് മൂന്നു മണിക്ക് ഇടുമെന്ന് അറിയിച്ചിങ്കിലും വീണ്ടും മഴയെത്തിയതോടെ സാധിച്ചില്ല. പിന്നീടാണ് 4.32ന് ടോസ് ഇടുമെന്ന് അറിയിപ്പ് വന്നത്.

