ലണ്ടൻ : കേംബ്രിഡ്ജ്ഷെയറിൽ ലണ്ടനിലേക്കുള്ള ട്രെയിനിൽ നടന്ന അക്രമണത്തിൽ നിരവധി യാത്രക്കാർക്ക് കുത്തേറ്റു. സംഭവത്തിൽ ബ്രിട്ടീഷ് പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. നിരവധി പേരെ ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതർ പറഞ്ഞു. ഹണ്ടിങ്ടൺ ഭാഗത്തേക്ക് പോകുന്ന ട്രെയിനിൽ നിരവധി പേർക്ക് കുത്തേറ്റുവെന്നും ഇതിനകം രണ്ടുപേരെ അറസ്റ്റ് ചെയ്തുവെന്നും ബ്രിട്ടീഷ് ട്രാൻസ്‌പോർട്ട് പൊലീസ് അറിയിച്ചു.
അതേസമയം, കുത്തേറ്റവരുടെ കൃത്യമായ എണ്ണം വ്യക്തമല്ലെങ്കിലും, ചില ബ്രിട്ടീഷ് മാധ്യമങ്ങൾ ഏകദേശം 10 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തു. ഒരു വലിയ കത്തി പിടിച്ച ആളെ കണ്ടു, ട്രെയിനിൽ എല്ലായിടത്തും രക്തം വീണുകിടക്കുകയായിരുന്നു. പലരും വാഷ്‌റൂമിൽ ഒളിച്ചു എന്നാണ് ഒരു യാത്രക്കാരൻ ദ ടൈംസ് പത്രത്തോട് വെളിപ്പെടുത്തിയത്.
സായുധ പൊലീസും ആംബുലൻസുകളും കാംബ്രിഡ്ഷെയറിലെ ഹണ്ടിങ്ടൺ റെയിൽവേ സ്റ്റേഷനിൽ എത്തുകയും ട്രെയിൻ അവിടെ നിർത്തിയ ശേഷം യാത്രക്കാരെ സുരക്ഷിതമായി പുറത്തേക്ക് മാറ്റുകയും ചെയ്തു. സംശയാസ്പദരായ രണ്ടുപേരെ ടേസർ ഉപയോഗിച്ച് പൊലീസ് പിടികൂടുകയും ചെയ്തു.
ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഈ സംഭവത്തെ “ഭീകരവും ആശങ്കാജനകവുമാണ്” എന്ന് രേഖപ്പെടുത്തി. അപകടത്തിൽ പരിക്കേറ്റവർ അതിവേഗത്തിൽ സുഖപ്പെടട്ടെയെന്നും അടിയന്തരസേവന സേനയ്ക്ക് നന്ദി എന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പോലീസ് പ്രദേശവാസികളോട് ജാഗ്രത പാലിക്കാനും അധികൃതരുടെ നിർദേശങ്ങൾ പാലിക്കാനും ആവശ്യപ്പെട്ടു.

