എഡ്മന്റൺ : കാറിൽ മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്തിനെ തുടർന്നുണ്ടായ ആക്രമണത്തിൽ കാനഡയിലെ എഡ്മന്റണിൽ വച്ച് ഇന്ത്യൻ വംശജനും കനേഡിയൻ വ്യവസായിയുമായ അർവി സിങ് സാഗൂ (55) കൊല്ലപ്പെട്ടു. ഒക്ടോബർ 19ന് അർവി ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ അർവിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അഞ്ച് ദിവസത്തിന് മരണത്തിന് കീഴടങ്ങി. സംഭവവുമായി ബന്ധപ്പെട്ട് കെയ്ൽ പാപ്പിനെ (40) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അത്താഴത്തിന് ശേഷം ഒക്ടോബർ 19ന് കാമുകിക്കൊപ്പം കാറിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. കാറിനടുത്തെത്തിയപ്പോൾ ഒരാൾ കാറിൽ മൂത്രമൊഴിക്കുന്നതായി കണ്ടു. ഇതോടെ നീ എന്താണ് ചെയ്യുന്നത്? എന്ന് അർവി അപരിചിതനോട് ചോദിച്ചു. ഇതിന് മറുപടിയായി എനിക്ക് തോന്നുന്നത് ഞാൻ ചെയ്യുമെന്ന് പറഞ്ഞ് അക്രമി അർവിയുടെ അടുത്തേക്ക് വന്ന് തലയിൽ ഇടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തിൽ അദ്ദേഹം നിലത്തുവീണു.
അർവിയുടെ കാമുകി ഉടൻ 911ൽ വിളിച്ച് സഹായം തേടി. പാരാമെഡിക്കൽ സംഘം എത്തിയപ്പോഴേക്കും അർവി അബോധാവസ്ഥയിലായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച അർവി ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അഞ്ചു ദിവസം ജീവൻ നിലനിർത്തിയിരുന്നത്.

