ദുബായ് : സസ്പെൻസിന് അറുതി, ഒടുവിൽ ആ മഹാഭാഗ്യവാനായ ഇന്ത്യക്കാരന്റെ ചിത്രം യുഎഇ ലോട്ടറി അധികൃതർ പുറത്തുവിട്ടു. ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനമായ (ഏകദേശം 220 കോടി രൂപ (10 കോടി ദിർഹം)) നേടിയ ഭാഗ്യശാലിയുടെ പൂർണവിവരമാണ് ഒരാഴ്ചയിലേറെ നീണ്ട അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് പുറത്തുവിട്ടത്.
അബുദാബിയിൽ താമസിക്കുന്ന ആന്ധ്രപ്രദേശ് സ്വദേശിയായ അനിൽകുമാർ ബൊള്ള (29) എന്ന ഇന്ത്യൻ പ്രവാസിയാണ് വിജയിയെന്ന് അധികൃതർ പറഞ്ഞു. ഈ മാസം 18ന് നടന്ന ‘യുഎഇ ലോട്ടറി’യുടെ 23-ാമത് ലക്കി ഡേ നറുക്കെടുപ്പിലാണ് (ടിക്കറ്റ് നമ്പർ 251018) അനിൽകുമാർ ബൊള്ള ഈ ചരിത്ര വിജയം നേടിയത്. ഇതോടെ ലോട്ടറിയുടെ റെക്കോർഡ് ബുക്കുകളിൽ ഈ യുവാവിന്റെ പേര് എഴുതിച്ചേർക്കപ്പെട്ടു.
നേരത്തെ അനിൽകുമാർ ബി. എന്ന പേര് അധികൃതർ പുറത്തുവിട്ടതനുസരിച്ച് ഇന്ത്യക്കാരനാണ് ഭാഗ്യവാൻ എന്ന് ഉറപ്പിച്ചിരുന്നു. എന്നാൽ മലയാളിയാണോ എന്നായിരുന്നു കേരളീയരുടെ ആകാംക്ഷ. ലൈഫ് ചേഞ്ചിങ് കോൾ ലഭിക്കുമ്പോൾ അനിൽകുമാർ വീട്ടിൽ വിശ്രമിക്കുകയായിരുന്നു. വാർത്ത കേട്ടപ്പോൾ അദ്ദേഹം ഞെട്ടുകയും സന്തോഷം അടക്കാനായില്ലെന്നും ലോട്ടറി ഓപ്പറേറ്റർ അറിയിച്ചു.∙ ഭാഗ്യം തുണച്ചത് അമ്മയുടെ പിറന്നാൾ മാസത്തിൽഈ വിജയം എന്റെ വലിയ സ്വപ്നങ്ങൾക്ക് അപ്പുറമാണെന്ന് വികാരാധീനനായി ബൊള്ള പ്രതികരിച്ചു. 10 കോടി ദിർഹമിന്റെ സമ്മാനം ലഭിച്ചെന്നറിഞ്ഞപ്പോൾ താൻ അക്ഷരാർഥത്തിൽ അമ്പരന്നുപോയെന്ന് അദ്ദേഹം പറഞ്ഞു. യുഎഇ ലോട്ടറിയിൽ നിന്ന് കോൾ വന്നപ്പോൾ അത് യാഥാർഥ്യമല്ലെന്ന് തോന്നി. സന്ദേശം വീണ്ടും ആവർത്തിക്കാൻ ഞാൻ അവരോട് ആവശ്യപ്പെട്ടു. ഇത് മനസ്സിലാക്കാൻ സമയമെടുത്തു, ഇന്നും എന്റെ ഈ പുതിയ യാഥാർഥ്യം വിശ്വസിക്കാൻ എനിക്ക് കഴിയുന്നില്ല. അമ്മയുടെ ജന്മദിനം വന്ന 11-ാം മാസം ഉൾപ്പെടുത്തി തിരഞ്ഞെടുത്ത നമ്പറുകളാണ് ബൊള്ളയെ ഈ ചരിത്ര വിജയത്തിലേക്ക് നയിച്ചത്. അദ്ദേഹത്തിന്റെ ഭാഗ്യത്തിന് അമ്മയുടെ സ്വാധീനമുണ്ടായിരുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്.
ദീപാവലിക്ക് തൊട്ടുമുൻപ് ഈ വിജയം സ്വന്തമാക്കിയത് അനിൽകുമാറിന് കൂടുതൽ ആഹ്ളാദം പകർന്നു. ഇതൊരു അസാധാരണമായ അനുഗ്രഹമായി തോന്നുന്നു. ഇത്രയും ശുഭകരമായ ഒരവസരത്തിൽ വിജയിച്ചത് ഇതിനെ കൂടുതൽ അർത്ഥവത്താക്കുന്നു. ഈ വിജയത്തിന് അനിൽകുമാറിനെ യുഎഇ ലോട്ടറിയുടെ കൊമേഴ്സ്യൽ ഗെയിമിങ് ഡയറക്ടർ സ്കോട്ട് ബർട്ടൺ അഭിനന്ദിച്ചു. 10 കോടി ദിർഹമിന്റെ സമ്മാനം അദ്ദേഹത്തിന്റെ ജീവിതം മാറ്റുക മാത്രമല്ല, യുഎഇ ലോട്ടറിയുടെ ഒരു നാഴികക്കല്ല് കൂടിയാണെന്നും സ്കോട്ട് ബർട്ടൺ കൂട്ടിചേർത്തു.

