പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമു സഞ്ചരിച്ച ഹെലികോപ്റ്റർ ഇറങ്ങിയ സ്ഥലത്തെ കോൺക്രീറ്റ് തറ താഴ്ന്ന സംഭവത്തിൽ ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ പ്രതികരിച്ചു. ഹെലികോപ്റ്റർ തള്ളിയതിനെ തുടർന്നുണ്ടായ വിവാദത്തിനിടെയാണ് കളക്ടറുടെ വിശദീകരണം. താഴ്ച അര ഇഞ്ച് മാത്രമാണെന്നും, ഹെലിപാഡിന്റെ ബലത്തിൽ യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
‘എച്ച്’ അടയാളത്തിന് പിന്നിലാണ് ഹെലികോപ്റ്റർ ലാൻഡ് ചെയ്തത്. പുതുതായി ഒരുക്കിയ കോൺക്രീറ്റ് ആയതിനാൽ അര ഇഞ്ചിന്റെ താഴ്ച സംഭവിച്ചു. സുരക്ഷാ പ്രശ്നമുണ്ടായിരുന്നെങ്കിൽ ഹെലികോപ്റ്റർ അവിടെനിന്ന് ടേക്ക് ഓഫ് ചെയ്യില്ലായിരുന്നുവെന്നും കളക്ടർ വ്യക്തമാക്കി. പത്തനംതിട്ടയിലെ കോന്നി പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ തയ്യാറാക്കിയ ഹെലിപാഡിലാണ് സംഭവം നടന്നത്. ഹെലികോപ്റ്ററിന്റെ ടയറുകൾ കോൺക്രീറ്റിൽ താഴ്ന്നുപോയി. തുടർന്ന് പൊലീസും ഫയർഫോഴ്സും ചേർന്ന് ഹെലികോപ്റ്റർ തള്ളി മാറ്റി.
രാഷ്ട്രപതിയുടെ ശബരിമല യാത്രയ്ക്കായി ആദ്യം നിലയ്ക്കലിൽ ഹെലികോപ്റ്റർ ഇറക്കാൻ തീരുമാനിച്ചിരുന്നെങ്കിലും, മഴ ഉൾപ്പെടെയുള്ള പ്രതികൂല കാലാവസ്ഥ കാരണം അവസാന നിമിഷം ലാൻഡിംഗ് സ്ഥലം പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലേക്ക് മാറ്റി. ഇതിനെ തുടർന്ന് രാവിലെ പ്രമാടത്ത് കോൺക്രീറ്റ് ഒരുക്കി ഹെലിപാഡ് തയ്യാറാക്കി. കോൺക്രീറ്റ് പൂർണമായി ഉറയ്ക്കുന്നതിന് മുൻപ് ഹെലികോപ്റ്റർ ഇറങ്ങിയതാണ് തറ താഴാൻ കാരണമായത്. ഇത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.

