കണ്ണൂർ : അർജുൻ ആയങ്കിയെ കൂത്തുപമ്പ് മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കണ്ണൂർ സൈബർ പൊലീസ് എടുത്ത കേസിലാണ് റിമാൻഡ് ചെയ്തത്. ഇയാളെ തലശ്ശേരി സ്‌പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി. ഊന്നുകൽ പൊലീസ് നാളെ ഫോർമൽ അറസ്റ്റിനുള്ള അപേക്ഷ കണ്ണൂർ കോടതിയിൽ നൽകും. അതേസമയം, അർജുൻ അയങ്കി ജാമ്യാപേക്ഷ നൽകിയില്ലെന്നാണ് ലഭ്യമാകുന്ന വിവരം.അർജുൻ ആയങ്കി ഇന്ന് കീഴടങ്ങാൻ ഉറപ്പിച്ചാണ് തന്നെ കാണാൻ എത്തിയതെന്ന് അഡ്വക്കേറ്റ് ഡെലീറ്റ ടൈറ്റസ് പറഞ്ഞു. താൻ ആയങ്കിയെ ഒളിപ്പിച്ചിട്ടില്ലെന്നും പൊലീസ് എത്തിയ ഉടൻ ആയങ്കിയെ കൈമാറി എന്നും അഭിഭാഷക വ്യക്തമാക്കി.
തളിപ്പറമ്പിൽ അർജുൻ ആയങ്കി ഉണ്ടെന്ന് അറിഞ്ഞ് ഇന്നലെ ഉച്ചമുതൽ പൊലീസ് നടത്തിയ നീക്കങ്ങൾക്കൊടുവിൽ പുലർച്ചെ രണ്ടെ മുക്കാലോയെടാണ് ആയങ്കി പിടിയിലാകുന്നത്. കൊടും ക്രിമിനലായ അർജുൻ ആയങ്കിയെ ഒടുവിൽ പിടികൂടിയതും ആഭ്യന്തരമന്ത്രിക്കും വകുപ്പിനും ആശ്വാസവും നേട്ടവുമായി. മന്ത്രിയെ വെല്ലുവിളിച്ച ആയങ്കിയുടെ ഒളിച്ചുകളി വകുപ്പിനാകെ നാണക്കേടായിരുന്നു. ഇത് ഗുണ്ടകളുടെ നാടല്ല, കേരളമാണെന്നായിരുന്നു ആഭ്യന്തരമന്ത്രിയുടെ മുന്നറിയിപ്പ്. ആയങ്കിയുടെ അറസ്റ്റിനൊപ്പം ഗുണ്ടകളെ അമർച്ച ചെയ്യാനുള്ള ഓപ്പറേഷൻ ഗ്രിപ്പ് ശക്തമാക്കാനാണ് പൊലീസ് തീരുമാനം.
ദിവസങ്ങളായി കേരള പൊലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന കുപ്രസിദ്ധ ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി ഒടുവിൽ കണ്ണൂരിൽ വെച്ച് ഇന്നലെയാണ് പോലീസ് പിടിയിലായത് . പുലർച്ചെ രണ്ടരയോടെയാണ് കണ്ണൂർ നഗരത്തിലെ ഒരു ഫ്ലാറ്റിൽ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഉത്തരമേഖലാ ഡിഐജി കെ. കാർത്തിക്കിൻ്റെ മേൽനോട്ടത്തിലുള്ള പ്രത്യേക പൊലീസ് സംഘവും കണ്ണൂർ ടൗൺ പൊലീസും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. ഒളിവിൽ പോകാൻ ഉപയോഗിച്ച കാർ കഴിഞ്ഞ ദിവസം കണ്ണൂർ പനങ്കാവിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ഇതോടെ പ്രതി കണ്ണൂർ കേന്ദ്രീകരിച്ച് ഒളിവിൽ കഴിയുകയാണെന്ന് വ്യക്തമായ പൊലീസ്, നിരീക്ഷണം ശക്തമാക്കുകയായിരുന്നു.
കോതമംഗലം, ഊന്നുകൽ സ്റ്റേഷൻ ഹൗസ് ഓഫീസർമാരെയും ആഭ്യന്തര മന്ത്രിയെയും സോഷ്യൽ മീഡിയയിലൂടെ വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനാണ് ഇയാൾക്കെതിരെ ഒടുവിൽ കേസെടുത്തത്. മുൻപ് കരിപ്പൂർ സ്വർണ്ണക്കടത്ത് ക്വട്ടേഷൻ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ, ഒളിവിലിരിക്കുമ്പോഴും പൊലീസിനെ പ്രകോപിപ്പിച്ച് സോഷ്യൽ മീഡിയയിൽ നിരന്തരം വീഡിയോകളും ചിത്രങ്ങളും പങ്കുവെച്ചിരുന്നു.
മൊബൈൽ ലൊക്കേഷനുകൾ മാറ്റിയും വാഹനങ്ങൾ മാറി ഉപയോഗിച്ചും പൊലീസിനെ വട്ടംചുറ്റിച്ച പ്രതിയെ ഒടുവിൽ അതീവ രഹസ്യ നീക്കത്തിലൂടെയാണ് പൊലീസ് വലയിലാക്കിയത്. അറസ്റ്റിലായ അർജുൻ ആയങ്കിയെ തുടർനടപടികൾക്കായി എറണാകുളത്തേക്ക് കൊണ്ടുപോകുമെന്നാണ് ലഭ്യമാകുന്ന വിവരം.

