ലണ്ടൻ : ഫിഫ പ്രസിഡൻ്റ് ജിയാനി ഇൻഫൻ്റീനോ യുവേഫ (UEFA) ജനറൽ സെക്രട്ടറി ആയിരുന്ന കാലയളവിൽ വനിതാ ജീവനക്കാഭവുമായി രഹസ്യബന്ധം പുലർത്തിയെന്നും, ഇത് വിവാദമായപ്പോൾ വൻ തുക നൽകി ഒതുക്കിയെന്നുമുള്ള മാധ്യമ റിപ്പോർട്ടുകൾ ഫിഫ തള്ളി. ബ്രിട്ടീഷ് പത്രമായ ‘ദ് ടെലിഗ്രാഫ്’ പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടിലെ ആരോപണങ്ങൾ തികച്ചും അസത്യവും അടിസ്ഥാനരഹിതവുമാണെന്ന് ഇൻഫൻ്റീനോ വ്യക്തമാക്കി.
2009 മുതൽ 2016 വരെയുള്ള കാലയളവിൽ ഇൻഫൻ്റീനോ യുവേഫയിൽ സേവനമനുഷ്ഠിക്കവെ ഒരു ജൂനിയർ ജീവനക്കാഭവുമായി പ്രണയത്തിലായിരുന്നുവെന്നാണ് പത്രം റിപ്പോർട്ട് ചെയ്തത്. ഈ ബന്ധം നിലനിൽക്കെ യുവതിക്ക് ഭരണപരമായ തസ്തികയിൽ നിന്നും മാനേജ്‌മെന്റ് പദവിയിലേക്ക് വൻ ശമ്പളവർദ്ധനവോടെ സ്ഥാനക്കയറ്റം നൽകി. പിന്നീട് ഇവർ സ്ഥാപനം വിട്ടുപോയപ്പോൾ ആറക്ക സംഖ്യയുള്ള വൻ തുക യുവേഫയുടെ ഫണ്ടിൽ നിന്നും സെവറൻസ് പാക്കേജായി നൽകിയെന്നും, ഇവരുടെ ഉയർന്ന എംബിഎ പഠനച്ചെലവ് യുവേഫയാണ് വഹിച്ചതെന്നും സഹപ്രവർത്തകരെ ഉദ്ധരിച്ച് ടെലിഗ്രാഫ് ആരോപിക്കുന്നു.
എന്നാൽ ഇൻഫൻ്റീനോയുടെ പെരുമാറ്റത്തെക്കുറിച്ച് യുവേഫയിലോ ഫിഫയിലോ ഇതുവരെ ഒരു ജീവനക്കാരനും പരാതി നൽകിയിട്ടില്ലെന്ന് ഫിഫ വക്താവ് അറിയിച്ചു. അദ്ദേഹത്തിന്റെ കരിയർ തകർക്കാൻ ചിലർ നടത്തുന്ന ആസൂത്രിത നീക്കമാണിതെന്നും ഫിഫ ആരോപിച്ചു. പ്രസ്തുത ജീവനക്കാരിക്ക് സ്ഥാപനത്തിൽ നിന്നും പണം നൽകിയ കാര്യം യുവേഫ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, അവർക്ക് നൽകിയ തുകയും എംബിഎ പഠനത്തിനുള്ള ഫീസും അക്കാലത്ത് നിലവിലുണ്ടായിരുന്ന ഔദ്യോഗിക നിയമങ്ങൾക്ക് വിധേയമായി മാത്രമാണെന്നാണ് യുവേഫ വ്യക്തമാക്കിയത്.
ലോകകപ്പ് മത്സരങ്ങളിൽ സ്വകാര്യ നിക്ഷേപകരെ പങ്കാളികളാക്കാനുള്ള ഇൻഫൻ്റീനോയുടെ പുതിയ പദ്ധതികൾക്കെതിരെ കായിക രംഗത്ത് കടുത്ത അതൃപ്തി നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ വിവാദം പുറത്തുവന്നിരിക്കുന്നത്.

