ജക്കാർത്ത: 74 കാരന് വധുവായെത്തിയ 24കാരിക്ക് സമ്മാനമായി നല്‍കിയത് മൂന്ന് ബില്യണ്‍ ഇന്തോനേഷ്യൻ പണം (1.5 കോടി രൂപ). ഇന്തോനേഷ്യയില്‍ നടന്ന സംഭവം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. വിവാഹത്തിന്റെ ചിത്രങ്ങള്‍ പകർത്താനെത്തിയ ഫോട്ടോഗ്രാഫി കമ്പനിയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. ദമ്പതികൾക്കെതിരെ ഫോട്ടോഗ്രാഫി കമ്പനി ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.
നവ ദമ്പതികൾ ഫോട്ടോഗ്രാഫർക്ക് പ്രതിഫലം നല്‍കിയില്ലെന്നും വിവാഹത്തിനുശേഷം കടന്നു കളഞ്ഞെന്നുമാണ് ആരോപണം. ഇതില്‍ പൊലീസ് അന്വേഷണം നടത്തുകയാണെന്നാണ് പുറത്തുവരുന്ന വിവരം. സൗത്ത് ചൈന മോർണിംഗ് പോസ്റ്റില്‍ പുറത്തു വന്ന വിവരമനുസരിച്ച്, ഒക്ടോബർ ഒന്നിന് കിഴക്കൻ ജാവ പ്രവിശ്യയിലെ പാസിറ്റൻ റീജൻസിയിലായിരുന്നു ആഡംബര വിവാഹം. യുവതിയെ വിവാഹം കഴിക്കാനായി വരൻ ആദ്യം ഒരു ബില്യണ്‍ ഇന്തോനേഷ്യൻ പണം നല്‍കിയെന്നായിരുന്നു വിവരം. എന്നാല്‍ പുറത്തുവന്ന ചിത്രത്തില്‍ വധു ഭീമൻ തുകയുടെ ചെക്കുമായി നില്‍ക്കുന്നതായിരുന്നു. വിവാഹത്തിനെത്തിയവർക്ക് 100,000 ഇന്തോനേഷ്യൻ പണം ( ഏകദേശം 500 രൂപ) ഇഷ്ടസമ്മാനമായി നല്‍കിയതായും റിപ്പോർട്ടുണ്ട്.
മൂന്ന് ബില്യണ്‍ ഇന്തോനേഷ്യൻ രൂപയുടെ ചെക്കുമായി നില്‍ക്കുന്ന ദമ്പതികളുടെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ വ്യാപകമായി പ്രചരിച്ചു. അതേസമയം, യുവതിയുടെ ചില ബന്ധുക്കള്‍ വിവാഹത്തിന് എതിർപ്പ് പ്രകടിപ്പിച്ചിരുന്നതായും വിവരമുണ്ട്. സംഭവം വിവാദമായതോടെ 74കാരൻ സംഭവത്തില്‍ കൂടുതല്‍ വിശദീകരണവുമായി രംഗത്തെത്തി. തന്റെ വിവാഹം യഥാർത്ഥമായിരുന്നുവെന്നും വിവാഹം കഴിഞ്ഞതിനുശേഷം രക്ഷപ്പെട്ടെന്ന വാർത്തകള്‍ വ്യാജമാണെന്നും അയാള്‍ പ്രതികരിച്ചു.
താൻ ഭാര്യയെ ഉപേക്ഷിച്ച് പോയിട്ടില്ലെന്നും ഞങ്ങള്‍ ഇപ്പോഴും ഒരുമിച്ചാണെന്നും 74കാരൻ പറഞ്ഞു. വധുവിന്റെ കുടുംബവും ഇത് അംഗീകരിച്ചിട്ടുണ്ട്. ദമ്പതികൾ ഇപ്പോള്‍ ഹണിമൂണിലാണെന്നും ബന്ധുക്കള്‍ അറിയിച്ചു. വധുവിന് ഭീമൻ തുക സമ്മാനമായി നല്‍കിയതില്‍ ഇന്തോനേഷ്യൻ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

