ന്യൂഡൽഹി: 2025 ജൂൺ മുതൽ സെപ്റ്റംബർ വരെ ബിഹാറിൽ തെരഞ്ഞെടുപ്പ് കമീഷൻ നടത്തിയ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുനഃരവലോകന പ്രക്രിയയിൽ ( എസ്.ഐ.ആർ) കൂടുതലും പുറത്തുപോയത് മുസ്‍ലിം വിഭാഗത്തിൽപ്പെട്ടവരാണെന്ന് ‘ദ വയർ’ വാർത്താ പോർട്ടൽ. മുസ്‍ലിം പേരുകൾ ഉള്ള വോട്ടർമാരെ മുസ്‍ലിം ഇതര വിഭാഗങ്ങളെക്കാൾ ഉയർന്ന നിരക്കിൽ പട്ടികയിൽ നിന്ന് സ്ഥിരമായി നീക്കം ചെയ്യാൻ എസ്.ഐ.ആർ കാരണമായെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
എസ്.ഐ.ആറിൽ നിന്നുള്ള മണ്ഡലം തിരിച്ചുള്ള ഡാറ്റയുടെ വിശദമായ വിശകലനം കാണിക്കുന്നത്, തുടക്കത്തിൽ സൂക്ഷ്മപരിശോധനക്കായി അടയാളപ്പെടുത്തിയ 65,75,222 ലക്ഷം വോട്ടർമാരിൽ 24.7ശതമാനം മുസ്‍ലിംകളാണെന്നാണ്. അടിസ്ഥാന പരിശോധനക്കു ശേഷം ഒഴിവാക്കാനായി തീരുമാനിച്ച 323,000 വോട്ടർമാരിൽ 32.1ശതമാനവും അവർ തന്നെ ആണെന്നും വിശകലത്തിൽ തെളിയുന്നു.12 പ്രധാന രാഷ്ട്രീയ പാർട്ടികളുടെയും അവരുടെ 1.6 ലക്ഷം ബൂത്ത് ലെവൽ ഏജന്റുമാരുടെയും പൂർണ പങ്കാളിത്തത്തോടെ നടത്തിയെടുത്ത ’വൻ വിജയം’ എന്ന് തെരഞ്ഞെടുപ്പ് കമീഷൻ വിശേഷിപ്പിച്ച ഒരു പ്രക്രിയയുടെ നീതിപൂർവമായ നടത്തിപ്പിനെക്കുറിച്ച് ഈ വലിയ അസമത്വം നിർണായകമായ ചോദ്യങ്ങൾ ഉയർത്തുന്നു.
സംസ്ഥാനത്തെ സീമാഞ്ചൽ പ്രദേശത്താണ് അസമത്വം കൂടുതൽ വ്യാപകം. സംസ്ഥാനത്തെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ഇവിടെ മുസ്‍ലിംകൾ നേരിടുന്ന അവഗണനയും കൂടുതലാണ്. അസമത്വ നിരക്കിന്റെയും ഇല്ലാതാക്കലുകളുടെയും പ്രഭവകേന്ദ്രമായി സീമാഞ്ചൽ മാറി. അരാരിയ (4,182), സിക്ത (4,040), കതിഹാർ (3,644), ജോകിഹത്ത് (2,836) എന്നീ നാല് നിയോജകമണ്ഡലങ്ങളിൽ നിന്ന് മാത്രം 14,000 ൽ അധികം മുസ്‍ലിം വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കി. ഈ പ്രദേശങ്ങളിൽ മുസ്‍ലിംകളുടെ അനുപാതം കൂടുതലായതിനാൽ തന്നെ ഒഴിവാക്കപ്പെട്ടവരുടെ എണ്ണവും ആശങ്കാജനകമാണ്.
രണ്ടുഘട്ടങ്ങളായി നടത്തിയ പ്രക്രിയകൾക്കിടെ, അർഹതയില്ലാത്ത വോട്ടർമാർ എന്ന പേരിൽ ഒഴിവാക്കപ്പെടുന്നവരുടെ എണ്ണം നാടകീയമായി മാറിയതായി കാണിക്കുന്നു. ഒരു പൗരനെ സൂക്ഷ്മപരിശോധനാ പട്ടികയിൽ ഉൾപ്പെടുത്തിക്കഴിഞ്ഞാൽ, മുസ്‍ലിം എന്ന് തോന്നുന്ന പേരുണ്ടെങ്കിൽ അവരുടെ വോട്ടവകാശം നഷ്ടപ്പെടാനുള്ള സാധ്യത 50ശതമാനത്തിൽ കൂടുതലാണെന്ന് ഈ കണക്കുകൾ കാണിക്കുന്നു.‘യോഗ്യനായ ഒരു വോട്ടറെയും ഒഴിവാക്കില്ല’ എന്ന മുദ്രാവാക്യത്തിൽ നിർമിച്ച ഒരു സംവിധാനം, പ്രത്യേക ഭൂമിശാസ്ത്ര പ്രദേശങ്ങളിലെ ഒരു ജനവിഭാഗത്തെ ആനുപാതികമായല്ലാതെ ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന് അന്വേഷിച്ച് വിശദീകരിക്കേണ്ട ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണെന്നും ‘വയർ’ ചൂണ്ടിക്കാട്ടുന്നു.

