വാഷിംഗ്ടൺ : ഫെഡറൽ ഫണ്ടുകൾക്ക് മുൻഗണനാ പ്രവേശനം നേടുന്നതിനായി യുഎസ് കോളേജുകൾ ചില വ്യവസ്ഥകളോടുകൂടിയ ഒരു കരാറിൽ ഒപ്പിടണമെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ ഭരണകൂടം ആവശ്യപ്പെട്ടതായി റിപ്പോർട്ട്. 10 ഇനങ്ങളടങ്ങിയ ഈ മെമ്മോയെ ഉദ്ധരിച്ചാണ് ഈ വാർത്ത പുറത്തുവന്നത്.
പ്രാഥമിക റൗണ്ടിൽ ഒമ്പത് സർവകലാശാലകളോടാണ് ഈ വിപുലമായ ഉടമ്പടിയിൽ ഒപ്പിടാൻ ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ട്.
നിയമനങ്ങളിലും പ്രവേശനങ്ങളിലും വർഗ്ഗമോ ലിംഗഭേദമോ പരിഗണിക്കുന്നത് നിരോധിക്കുക, അഞ്ച് വർഷത്തേക്ക് ട്യൂഷൻ ഫീസ് വർദ്ധിപ്പിക്കാതിരിക്കുക, അന്താരാഷ്ട്ര ബിരുദ വിദ്യാർത്ഥികളുടെ പ്രവേശനം 15% ആയി പരിമിതപ്പെടുത്തുക, അപേക്ഷകർ SAT അല്ലെങ്കിൽ സമാനമായ പരീക്ഷ എഴുതണമെന്ന് നിർബന്ധമാക്കുക, ഗ്രേഡ് പെരുപ്പിച്ചുകാട്ടുന്നത് തടയുക എന്നിവയാണ് പ്രധാന നിബന്ധനകൾ.ഈ റിപ്പോർട്ടിനോട് വൈറ്റ് ഹൗസും യുഎസ് വിദ്യാഭ്യാസ വകുപ്പും ഉടൻ പ്രതികരിച്ചില്ല.
അധികാരത്തിൽ വന്നതുമുതൽ, ട്രംപ് പല വിഷയങ്ങളിലും സർവകലാശാല കൾക്കുള്ള ഫെഡറൽ ഫണ്ടിംഗ് വെട്ടിക്കുറക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. പലസ്തീൻ അനുകൂല പ്രക്ഷോഭങ്ങൾ, ട്രാൻസ്ജെൻഡർ നയങ്ങൾ, കാലാവസ്ഥാ സംരംഭങ്ങൾ, വൈവിധ്യം, സമത്വം, ഉൾപ്പെടുത്തൽ (DEI) പരിപാടികൾ തുടങ്ങിയ വിഷയങ്ങളിലായിരുന്നു ട്രംപിന്റെ വിമർശനം.

