ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി വൈകിട്ട് 5 മണിക്ക് രാഷ്ട്രത്തെ അഭിസംബോധന ചെയ്യും. നിർണായക വിഷയങ്ങൾ നിരവധിയുള്ളതിനാൽ അഭിസംബോധന സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ ഉയർന്നു.
നാളെ ജിഎസ്ടി പരിഷ്ക്കരണങ്ങൾ നടപ്പിലാക്കാനിരിക്കെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. റഷ്യൻ എണ്ണ വാങ്ങുന്നതിനെ തുടർന്ന് യുഎസ് ഇന്ത്യയ്ക്കുമേൽ 50% തീരുവ ഏർപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് എച്ച്1ബി തൊഴിൽ വീസ ഫീസ് യുഎസ് സർക്കാർ ഒരു ലക്ഷം ഡോളറായി ഉയർത്തിയത്. യുഎസ് നടപടി ഇൻഫോസിസ്, ടിസിഎസ്, വിപ്രോ, എച്ച്സിഎൽ ടെക് തുടങ്ങിയ കമ്പനികൾക്കും ഇന്ത്യൻ ജീവനക്കാരെ ആശ്രയിക്കുന്ന ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ പോലുള്ള യുഎസ് കമ്പനികൾക്കും കടുത്ത വെല്ലുവിളിയാണ്.ഈ വിഷയങ്ങൾ പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ പരാമർശിക്കുമോയെന്ന് വ്യക്തമല്ല.
2014ൽ അധികാരം ഏറ്റെടുത്തശേഷം പ്രധാന വിഷയങ്ങളെക്കുറിച്ച് പ്രതികരിക്കാനാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തിട്ടുള്ളത്. 2016 നവംബർ 8ന് രാജ്യത്തെ അഭിസംബോധന ചെയ്തപ്പോഴാണ് 500, 1000 രൂപയുടെ നോട്ടുകൾ നിരോധിച്ചത്. 2019ൽ മാർച്ച് 12ന് പുൽവാമ തീവ്രവാദ ആക്രമണത്തെക്കുറിച്ചുള്ള നടപടികൾ വിശദീകരിക്കാനാണ് രാജ്യത്തെ അഭിസംബോധന ചെയ്തത്. 2020 മാർച്ച് 24ന് ലോക്ഡൗൺ പ്രഖ്യാപിക്കാനും. 2025 മേയ് 12ന് ഓപ്പറേഷന്‍ സിന്ദൂറിന്റെ കാര്യങ്ങൾ വിശദീകരിക്കാനാണ് അവസാനമായി രാജ്യത്തെ അഭിസംബോധന ചെയ്തതത്.

