ന്യൂഡൽഹി: വോട്ടർ പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷനെതിരെ ആരോപണം കടുപ്പിച്ച് രാഹുൽ ഗാന്ധി. മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ വോട്ടുകൊള്ളക്കാരെ സംരക്ഷിക്കുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. 100ശതമാനം തെളിവുകൾ മുന്നിൽ വെച്ചിട്ടും തെരഞ്ഞെടുപ്പ് കമീഷൻ ഉറങ്ങുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കർണാടകയിലെ അലന്ദ് മണ്ഡലത്തിൽ ഇത്തരത്തിൽ 6018 വോട്ടുകൾ ഇത്തരത്തിൽ വ്യാജ അപേക്ഷകൾ നൽകി നീക്കിയതിന്റെ വിശദാംശങ്ങളും രാഹുൽ പുറത്തുവിട്ടു. വോട്ടുനീക്കാൻ അപേക്ഷ നൽകിയവരെന്ന് പറയപ്പെടുന്നവരിൽ ചിലരെ വാർത്തസമ്മേളനത്തിൽ പങ്കെടുപ്പിച്ചായിരുന്നു രാഹുലിന്റെ ആരോപണം. അതേസമയം, താൻ മുമ്പ് സൂചിപ്പിച്ച ഹൈഡ്രജൻ ബോംബ് ഇതല്ലെന്നും അത് പിന്നാലെ വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ അന്വേഷണത്തിന്റെ ഭാഗമായി കർണാടക സി.ഐ.ഡി, 18 തവണ കത്തയച്ചിട്ടും കമീഷൻ പൂർണമായ വിവരങ്ങൾ നൽകാൻ തയ്യാറായിട്ടില്ലെന്ന് രാഹുൽ പറഞ്ഞു. പ്രതിപക്ഷത്തിന് വോട്ടുചെയ്യുന്നവരെയും ദളിതുകളെയും പാർശ്വവൽകൃത വിഭാഗങ്ങളുടെയും പ്രത്യേകമായി ലക്ഷ്യമിട്ടാണ് രാജ്യത്ത് വോട്ട് അട്ടിമറി നടക്കുന്നത്. താൻ വെറുതെ പറയുന്നതല്ല, പ്രതിപക്ഷ നേതാവെന്ന ഉത്തരവാദിത്വത്തോടെയാണ് ആരോപണമുന്നയിക്കുന്നതെന്നും രാഹുൽ പറഞ്ഞു.
കർണാടകത്തിൽ കോൺഗ്രസിന് കൂടുതൽ വോട്ടുള്ള ബൂത്തുകളിൽ കൂട്ടമായി വോട്ടർമാരെ നീക്കി. വോട്ടുനീക്കാൻ അപേക്ഷ സമർപ്പിച്ചവരെന്ന് പറയുന്ന പലരും ഇത് അറിഞ്ഞുപോലുമില്ല. വ്യക്തികളുടെ പേരും വിവരങ്ങളുമുപയോഗിച്ച് അവരുടെ അറിവില്ലാതെയും വ്യാജ ഫോൺ നമ്പറുകൾ ഉപയോഗിച്ചുമാണ് വോട്ടുകൾ നീക്കാൻ അപേക്ഷ സമർപ്പിച്ചത്. ഇതിനായി പ്രത്യേക സോഫ്റ്റ്വെയറുകൾ ഉപയോഗപ്പെടുത്തി, പല അപേക്ഷയിലും സംസ്ഥാനത്തിന് പുറത്തുനിന്നുള്ള മൊബൈൽ നമ്പറുകൾ വരെ ഉപയോഗപ്പെടുത്തി. ഇതുസംബന്ധിച്ച വിവരങ്ങളും രാഹുൽ ഗാന്ധി പുറത്തുവിട്ടു.
14 മിനിറ്റിലാണ് ഒരു ബൂത്തിൽ 12 വോട്ടുകൾ നീക്കാൻ അപേക്ഷകൾ സമർപ്പിക്കപ്പെട്ടത്. മറ്റൊരിടത്ത് 36 സെക്കന്റിൽ രണ്ട് അപേക്ഷകൾ പൂരിപ്പിച്ച് സമർപ്പിക്കപ്പെട്ടു. ഇതെല്ലാം വിരൽ ചൂണ്ടുന്നത് ആസൂത്രിതമായ ഇടപെടലിലേക്കാണെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിൽ വോട്ടുനീക്കാൻ അപേക്ഷ സമർപ്പിച്ചവരെന്ന് പറയപ്പെടുന്നവരുമായി എത്തിയായിരുന്നു രാഹുലിന്റെ വാർത്തസമ്മേളനം.
തങ്ങൾക്ക് യാതൊരു അറിവുമില്ലാതെയാണ് അപേക്ഷകൾ സമർപ്പിക്കപ്പെട്ടതെന്ന് ഇവർ വ്യക്തമാക്കി. മുമ്പ് മഹാരാഷ്ട്രയിലെ രജുരയിൽ വോട്ടുചേർക്കലുമായി പുറത്തുവന്ന വിവരങ്ങൾക്ക് സമാനമാണ് നിലവിൽ പുറത്തുവരുന്ന വിവരങ്ങളുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
ആളുകളെ ഉപയോഗിച്ചല്ല, സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഭൂരിഭാഗം സംഭവങ്ങളിലും ബൂത്തിലെ ആദ്യ വോട്ടറാണ് വോട്ടുനീക്കാൻ അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. കൂടുതൽ വോട്ടുകൾ നീക്കിയ ബൂത്തുകളിൽ ആദ്യ പത്തും കോൺഗ്രസിന് ഭൂരിപക്ഷമുള്ള ബൂത്തുകളാണ്.‘2023-ലെ തിരഞ്ഞെടുപ്പിൽ അലന്ദിൽ നിന്ന് ആകെ എത്ര വോട്ടുകൾ നീക്കം ചെയ്യപ്പെട്ടു എന്ന് നമുക്കറിയില്ല. ആ സംഖ്യ 6,018-ലും വളരെ കൂടുതലാണ്, എന്നാൽ 6018 വോട്ടുകൾ നീക്കം ചെയ്യുന്നതിനിടെ ഒരാൾ പിടിക്കപ്പെട്ടു, യാദൃച്ഛികമായാണ് അത് പിടിക്കപ്പെട്ടതും. സംഭവിച്ചതെന്തെന്നാൽ, അവിടുത്തെ ബൂത്ത് ലെവൽ ഓഫീസറുടെ അമ്മാവൻ്റെ വോട്ട് നീക്കം ചെയ്യപ്പെട്ടതായി അവരുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന്, ആരാണ് തൻ്റെ അമ്മാവൻ്റെ വോട്ട് നീക്കം ചെയ്തതെന്ന് അവർ പരിശോധിച്ചു, അപ്പോഴാണ് ഒരു അയൽവാസിയാണ് അത് ചെയ്തതെന്ന് അവർ കണ്ടെത്തിയത്. അവർ അയൽവാസിയോട് ചോദിച്ചപ്പോൾ, താൻ ഒരു വോട്ടും നീക്കം ചെയ്തിട്ടില്ലെന്ന് അവർ പറഞ്ഞു. വോട്ട് നീക്കം ചെയ്തെന്ന് പറയുന്ന ആൾക്കോ, വോട്ട് നഷ്ടപ്പെട്ട ആൾക്കോ ഇതിനെക്കുറിച്ച് യാതൊരു അറിവുമുണ്ടായിരുന്നില്ല. മറ്റേതോ ശക്തി ഈ നടപടിക്രമത്തെ ഹൈജാക്ക് ചെയ്യുകയും വോട്ട് നീക്കം ചെയ്യുകയുമായിരുന്നു.’ -രാഹുൽ പറഞ്ഞു.
വോട്ടർപട്ടികയിലെ ക്രമക്കേടിൽ കേസെടുത്ത് അന്വേഷണമാരംഭിച്ച കർണാടക സി.ഐ.ഡി കഴിഞ്ഞ 18 മാസത്തിൽ 18 കത്തുകളയച്ചിട്ടും പൂർണമായ വിവരങ്ങൾ നൽകാൻ തെരഞ്ഞെടുപ്പ് കമീഷൻ വിമുഖത കാണിച്ചു. വോട്ടുകൾ നീക്കാൻ അപേക്ഷ നൽകിയ കംപ്യൂട്ടറുകളുടെ ഐ.പി വിലാസം, അപേക്ഷ നൽകിയ പോർട്ടുകൾ, ഒ.ടി.പി നിർമിച്ചതിൻറെ വിശദാംശങ്ങൾ എന്നിവയാണ് തേടിയത്. എന്നാൽ അന്വേഷണ സംഘത്തിൻറെ തുടർച്ചയായ ആവശ്യങ്ങൾക്കൊടുവിലും വിവരങ്ങൾ നൽകാൻ കമീഷൻ തയ്യാറായില്ല.മഹാരാഷ്ട്രയിലെ രജൗരയിൽ 6850 വോട്ടുകൾ കൂട്ടിച്ചേർത്തതും സമാനമായ ഇടപെടലിലൂടെയാണ്. അന്നും പുറത്തുനിന്നുള്ള മൊബൈൽ നമ്പറുകളക്കം ഉപയോഗിച്ചായിരുന്ന തട്ടിപ്പ്. ഹരിയാനയിലും യു.പിയലും സമാന ഇടപെടലുകൾ നടത്തിയതിൻറെ വിവരങ്ങൾ ജനങ്ങൾക്കുമുന്നിലുണ്ട്. ആരാണ് ഈ തട്ടിപ്പിന് നേതൃത്വം നൽകിയത്. ആരാണ് ക്രമക്കേട് നടത്തുന്നത് എന്നറിയാൻ രാജ്യത്തെ യുവജനങ്ങൾ ആഗ്രഹിക്കുന്നു. 100 ശതമാനം തെളിവ് മുന്നിൽ വെച്ചിട്ടും ജനാധിപത്യത്തിൻറെ കശാപ്പുകാരെ സംരക്ഷിക്കുന്ന നയം തെരഞ്ഞെടുപ്പ് കമീഷൻ അവസാനിപ്പിക്കണം. ഒരാഴ്ചക്കകം അന്വേഷണ സംഘത്തിന് വിവരങ്ങൾ അനുവദിക്കണമെന്നാണ് ആവശ്യമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

