ന്യൂഡൽഹി: രാജ്യത്ത് വൻതോതിൽ ഉത്പാദനം നടന്നിട്ടും ഇന്ത്യ കർഷകർക്ക് നൽകുന്ന നെല്ലിന്റെ താങ്ങുവില ഉയർത്തിയതിനെ അമേരിക്കയും പരാഗ്വേയും ലോകവ്യാപാര സംഘടനയിൽ ചോദ്യം ചെയ്തു. റെക്കോഡ് ഉൽപാദനം, കയറ്റുമതി, സ്റ്റോക്ക് എന്നിവ കൂടാതെ എഥനോൾ ഉൽപാദനത്തിനായി ധാരാളം നെല്ല് ഉപയോഗിക്കുകയും ചെയ്തിട്ടും എന്തിനാണ് രാജ്യത്ത് താങ്ങുവില ഉയർത്തിയതെന്നാണ് അമേരിക്കയും പരാഗ്വേയും ഒരു സബ്മിഷനിലൂടെ ഉന്നയിക്കുന്നത്.
എം.എസ്.പി (താങ്ങുവില) ചെറുകിട കർഷകരെ സഹായിക്കുന്നതിനൊപ്പം സാധാരണക്കാർക്ക് ഭക്ഷണം ലഭിക്കുകയും ചെയ്യുമെങ്കിലും ആഗോള വിലയിൽ വ്യത്യാസം ഉണ്ടാക്കുകയും ഇത് വികസിതമല്ലാത്ത രാജ്യങ്ങളെ ബാധിക്കും എന്നുമാണ് ഇന്ത്യയുടെ നിലപാട്.ലോക വ്യാപാര സംഘടനയുടെ സബ്സിഡി വ്യത്യാസപ്പെടുത്താൻ കഴിയുന്ന ‘ബാലി ഇടക്കാല തീരുമാനം’ അംഗീകരിക്കുന്ന ഇന്ത്യ ഇത്രയധികം ഉത്പാദനമുള്ളപ്പോൾ എം.എസ്.പി ഉയർത്തിയതിലുള്ള സാംഗത്യം വ്യക്തമാക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
എം.എസ്.പി ഉയർത്തുന്നത് ഇന്ത്യയുടെ ആദ്യന്തര ധാന്യവിതരണത്തിന്റെ കാര്യമാണെങ്കിലും കയറ്റുമതിയെയും ഭക്ഷ്യ കാര്യങ്ങൾക്കല്ലാതെയുള്ള അരിയുടെ ഉപഭോഗത്തെയും വ്യത്യാസപ്പെടുത്തുമെന്നാണ് ഇവർ വാദിക്കുന്നത്. ഈ മാസം 25 നും 26 നും നടക്കുന്ന റിവ്യൂ മീറ്റിങ്ങിൽ ഈ സബ്മിഷൻ വിശദമായി ലോകാരോഗ്യ സംഘടന ചർച്ച ചെയ്യും.ഇന്ത്യ നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും കയറ്റുമതി വർധിച്ചു കൊണ്ടിരിക്കുകയാണെന്നും ഈ വർഷം 22.5 മില്യൻ എന്ന റെക്കോഡ് ഉയരത്തിൽ എത്തുമെന്നും സബ്മിഷൻ പറയുന്നു.
ഇത് അന്തർദേശീയ മാർക്കറ്റിൽ വിലയിടിവിന് കാരണമായതായും ഇവർ പറയുന്നു. ഉദാഹരണമായി പാകിസ്ഥാനിൽ നിന്നുള്ള സാധാരണ അരിയുടെ വില ഒറ്റരാത്രി കൊണ്ട് ടണ്ണിന് 200 ഡോളറായി കുറഞ്ഞതായി ഒരു എക്സ്പോർട്ടർ പരാതി പറഞ്ഞതായി ഇവർ സൂചിപ്പിക്കുന്നു.അതേസമയം ഇന്ത്യ ഏറ്റെടുത്ത ശേഖരത്തിൽ നിന്നുള്ള അരി കയറ്റുമതി ചെയ്യാറില്ലെന്നും ഇത്തരത്തിലുള്ള വിശദീകരണങ്ങൾ നേരത്തേ നൽകിയിട്ടുള്ളതാണെന്നും രാജ്യം വ്യക്തമാക്കുന്നു.

