പ്രയാഗ്‌രാജ്: മൊബൈല്‍ ഫോണിന്റെ വരവോടെ ആളുകളിൽ ഏകാന്തതയും ആത്മഹത്യാ പ്രേരണയും വര്‍ധിച്ചതായി അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ശേഖര്‍ യാദവ്. ആത്മഹത്യ തടയാന്‍ സമൂഹത്തിനുള്ള പങ്ക് എന്ന വിഷയത്തില്‍ നടത്തിയ സെമിനാറില്‍ പങ്കെടുക്കവേയായിരുന്നു ശേഖര്‍ യാദവിന്റെ പ്രതികരണം. മൊബൈല്‍ വന്നതോടെ കുടുംബാംഗങ്ങള്‍ക്കിടയിലെ ആശയവിനിമയം അവസാനിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
രക്ഷിതാക്കള്‍ക്ക് മക്കള്‍ക്ക് ഡോക്ടറാകണം, എഞ്ചിനീയറാകണം എന്നിങ്ങനെ സമ്മർദ്ദം നൽകരുത്. ആഗ്രഹമുള്ള ദിശയിലേക്ക് കരിയര്‍ സൃഷ്ടിക്കട്ടേ. ചിലപ്പോള്‍ ശരാശരിയില്‍ പഠിക്കുന്നവരായിരിക്കും, പക്ഷേ മറ്റ് കുട്ടികളുമായി താരതമ്യം ചെയ്യരുത്.കുട്ടികളെ അവര്‍ മറ്റുള്ളവരില്‍ നിന്ന് താഴ്ന്നവരോ ദുര്‍ബലരോ ആണെന്ന ചിന്ത ഒരിക്കലും ഉണ്ടാക്കരുതെന്ന് അദ്ദേഹം മാതാപിതാക്കളോട് ആവശ്യപ്പെട്ടു.
രക്ഷിതാക്കള്‍ കുട്ടികളുടെ മനോവീര്യം തകര്‍ത്താല്‍ അത് വിഷാദത്തിലും പിന്നാലെ ആത്മഹത്യയിലേക്കും നയിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കുട്ടികളുമായുള്ള ആശയവിനിമയത്തില്‍ അഭാവമുണ്ടാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

