ബംഗളൂരു: എം സാൻറ് കെട്ടിടത്തിനകത്തെ ചൂട് വർധിപ്പിക്കുമെന്ന് പഠനം. കർണാടക നിയമസഭയുടെ ജോയൻറ് കമ്മിറ്റി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. എന്നാൽ ഇതിനെ എതിർത്ത് പലരും നിലപാടെടുത്തതോടെ നിർമാണമേഖലയിൽ വലിയ ചർച്ചക്ക് വഴിവെച്ചിരികകുകയാണിത്.
വീടുകൾക്കും കെട്ടിടങ്ങൾക്കും അകത്ത് ചൂട് വർധിക്കാനുള്ള പ്രധാനകാരണമായി ഇവർ കണ്ടെത്തുന്നത് പുഴമണലിനു പകരം എം സാൻറിന്റെ ഉപയോഗമാണ്. ചൂടുകാലത്ത് ഇത് ജീവിതം ദുസ്സഹമാക്കുമെന്നും പഠനം വിലയിരുത്തുന്നു.
കെട്ടിടത്തിന്റെ പ്ലാസ്റ്ററിങ്ങിനെങ്കിലും പുഴമണൽ ഉപയോഗിച്ചാൽ ചൂട് കുറെയൊക്കെ നിയന്ത്രിക്കാൻ കഴിയുമെന്നാണ് നിയമസഭയിൽ വെച്ച ജോയൻറ് കമ്മിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നത്.
ഗവൺമെൻറിന്റെ നിർദ്ദേശമുണ്ടായിരുന്നെങ്കിലും നിർമാണ മേഖലയിൽ പലരും ഇത് പാലിക്കുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. നിലവിൽ നിർമാണം നടക്കുന്ന കെട്ടിടങ്ങളിലെല്ലാം എം സാൻറ് ആണ് പ്ലാസ്റ്ററിങ്ങിനായി ഉപയോഗിക്കുന്നതെന്നും ഇവർ പറയുന്നു. ഇത് കെട്ടിടങ്ങളുടെ ചൂട് കാര്യമായി വർധിപ്പിക്കുന്നതായും പറയുന്നു.
കോൺഗ്രസ് എം.എൽ.എ എ. ആർ കൃഷ്ണമൂർത്തിയുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ വാണിജ്യ-വ്യവസായ വകുപ്പിനു കീഴിലുള്ള പ്രോജക്ടുകൾ പരിശോധിച്ചാണ് പഠനം തയ്യാറാക്കിയത്.
കെട്ടിടനിർമാണത്തിനായി സംസ്ഥാനത്ത് പുഴമണൽ ആവശ്യത്തിന് ലഭ്യമാക്കാൻ ഗവൺമെൻറ് നടപടി സ്വീകരിക്കണമെന്നും കമ്മിറ്റി നിർദ്ദേശിക്കുന്നു.എന്നാൽ കമ്മിറ്റിയുടെ പഠനത്തിനെതിരെ സിവിൽ എഞ്ചിനീയർമാർ രംഗത്തെത്തി. ഇവരുടെ പാനത്തിന് ശാസ്ത്രീയ അടിസ്ഥാനമില്ലെന്നാണ് ഇവരുടെ വാദം. എം സാൻറ് ശാസ്ത്രീയമായി തയ്യാറാക്കുന്നതാണെന്നും അത് കെട്ടിടത്തിന് നല്ല ഉറപ്പ് നൽകുന്നതായും ഇവർ വാദിക്കുന്നു.

