ഷങ്ഹായി സഹകരണ ഉച്ചകോടിക്കിടെ സഹകരണം ശക്തമാക്കി ഇന്ത്യയും റഷ്യയും ചൈനയും. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്രംപിന്റെ താരിഫ് സമ്മർദ്ദത്തിന് വഴങ്ങേണ്ടതില്ലെന്നാണ് മൂന്ന് രാജ്യങ്ങളുടെയും നിലപാട്.
റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രസിഡന്റ് വ്ലാദിമിർ പുടിനെ അറിയിച്ചു. ഉച്ചകോടി വേദിയില്‍ നിന്ന് നരേന്ദ്ര മോഡിയും പുട്ടിനും യാത്ര ചെയ്തത് ഒരേ വാഹനത്തില്‍ ആയിരുന്നു. ഉച്ചകോടി നടന്ന വേദിയില്‍ നിന്ന് റിറ്റ്സ്-കാള്‍ട്ടണ്‍ ഹോട്ടലിലെ ഉഭയകക്ഷി യോഗ വേദിയിലേക്ക് മോഡിക്കൊപ്പം യാത്ര ചെയ്യാൻ പുതിൻ ആഗ്രഹിച്ചിരുന്നതായി അന്തർദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.വ്ലാദിമിർ പുടിനും നരേന്ദ്ര മോഡിയും ഉച്ചകോടിയുടെ വേദിയില്‍ കണ്ടുമുട്ടിയപ്പോള്‍ പരസ്പരം ആലിംഗനം ചെയ്തു. പുടിനെ കാണുന്നത് ആഹ്ളാദകരമെന്ന് മോഡി കുറിച്ചു. പിന്നീട് രണ്ടു നേതാക്കളും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിന്റെ അടുത്തെത്തി ഹ്രസ്വ ചർച്ച നടത്തി. ഇന്ത്യ, ചൈന, റഷ്യ ബന്ധം ദീർഘകാലം നിലനിർത്തുമെന്ന നിർണായക തീരുമാനത്തിലാണ് കൂടിക്കാഴ്ച പിരിഞ്ഞത്.ജനങ്ങളുടെ ക്ഷേമം മെച്ചപ്പെടുത്താനുള്ള ചരിത്രപരമായ ഉത്തരവാദിത്വം രണ്ടു രാജ്യങ്ങള്‍ക്കുമുണ്ടെന്ന് ഷി ജിൻപിങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തന്ത്രപരവും ദൂരവ്യാപകവുമായ വീക്ഷണത്തിലൂടെ ഇരുരാജ്യങ്ങളും പരസ്പരമുള്ള ബന്ധത്തെ സമീപിക്കണം. അതിലൂടെ സുസ്ഥിരതവും ഉറച്ചതും സ്ഥിരതയുള്ളതുമായ മുന്നേറ്റം ഉഭയകക്ഷി ബന്ധത്തില്‍ കൊണ്ടുവരാനാകും. ഇന്ത്യയും ചൈനയും സഹകരിച്ചു മുന്നോട്ടുപോകേണ്ട പങ്കാളികളാണ്. ശത്രുക്കളല്ല. പരസ്പരം ഭീഷണിയുയർത്താതെ രണ്ടു രാജ്യങ്ങളുടെയും വളർച്ചയ്ക്ക് സഹായിക്കുന്ന തരത്തിലായിരിക്കണം ഇന്ത്യ-ചൈന ബന്ധം’-ഷി പറഞ്ഞു. ഇന്ത്യ-ചൈന ബന്ധം ശുഭകരമായ ദിശയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.s

