കുവൈത്ത് സിറ്റി : കുവൈത്തിൽ പ്രവാസികൾക്ക് തിരിച്ചടിയായി പുതിയ നീക്കം. സ്വദേശിവല്‍ക്കരണം വേഗത്തിലാക്കാനും വിദേശ തൊഴിലാളികളെ നിയമിക്കുന്നത് കുറക്കാനുമുള്ള നീക്കം വിവിധ വകുപ്പുകൾ ആരംഭിച്ചു. സ്വദേശികളെ ഉപയോഗിക്കേണ്ട ജോലികളില്‍ വിദേശികളെ നിയമിക്കുന്ന കമ്പനികള്‍ക്ക് ഉയര്‍ന്ന ഫീസ് ചുമത്തും. സമ്പദ് വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കുക, പൊതുമേഖലാ തൊഴിലുകളെ ആശ്രയിക്കുന്നത് കുറക്കുക, സ്വദേശി യുവതീയുവാക്കള്‍ക്ക് അവസരങ്ങള്‍ വര്‍ധിപ്പിക്കുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങൾക്ക് വേണ്ടിയാണ് നീക്കം നടത്തുന്നത്.
കുവൈത്തിന്റെ സമഗ്രപുരോഗതിക്ക് വേണ്ടിയുള്ള വിഷന്‍ 2035 കൂടുതൽ സമഗ്രമാക്കുന്നതിന് വേണ്ടിയാണ് പുതിയ നീക്കം നടത്തുന്നതെന്ന് കുവൈത്ത് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പുതിയ നിയമനിര്‍മാണങ്ങള്‍, പ്രത്യേക പരിശീലന പരിപാടികള്‍, കുവൈത്തികള്‍ക്ക് അനുയോജ്യമായ തസ്തികകളില്‍ പ്രവാസികളെ നിയമിക്കുന്നതിനുള്ള ഫീസ് ഉയര്‍ത്തല്‍ തുടങ്ങിയവയാണ് പദ്ധതികൾ.
പൊതുമേഖലയെ അപേക്ഷിച്ച് സ്വകാര്യ മേഖലയിൽ കൂടുതല്‍ നീണ്ട ജോലി സമയമുണ്ട്. സര്‍ക്കാര്‍ മേഖലയിൽ ശക്തമായ തൊഴില്‍ സുരക്ഷയും ഉണ്ട്. ഇതിന് പുറമെ, പ്രസവാവധി, മറ്റ് ആനുകൂല്യങ്ങളുമുണ്ട്. സ്വകാര്യമേഖലയിലെയും സർക്കാർ മേഖലയിലെയും വേതന വിടവുകള്‍ കുറയ്ക്കുക, തൊഴില്‍ പിന്തുണാ നയങ്ങള്‍ പരിഷ്‌കരിക്കുക, ബോധവല്‍ക്കരണ ക്യാംപെയ്‌നുകൾ നടത്തുക, പാഠ്യപദ്ധതി മാറ്റങ്ങള്‍, നിര്‍ബന്ധിത ഇന്റേണ്‍ഷിപ്പുകള്‍ എന്നിവയിലൂടെ വിദ്യാര്‍ഥികളെ മികച്ച രീതിയില്‍ സജ്ജരാക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുക എന്നിവയാണ് പരിഷ്കാരങ്ങളെന്നും അധികൃതർ അറിയിച്ചു.

