Friday, December 5, 2025
HomeIndiaബീഹാറിൽ ബിജെപിയും ജെഡിയുവും തുല്യ സീറ്റുകളിൽ മത്സരിക്കാൻ സാധ്യത

ബീഹാറിൽ ബിജെപിയും ജെഡിയുവും തുല്യ സീറ്റുകളിൽ മത്സരിക്കാൻ സാധ്യത

പട്ന : ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എൻഡിഎ സീറ്റ് വിഭജനം അന്തിമ ഘട്ടത്തിലേക്ക്. ബിജെപിയും ജെഡിയുവും തുല്യ സീറ്റുകളിൽ മത്സരിക്കാൻ സാധ്യതയുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സഖ്യത്തിൽ ഉൾപ്പെട്ട ചിരാഗ് പാസ്വാന്റെ എൽജെപിക്കും (റാം വിലാസ്) ഇത്തവണ സീറ്റുകൾ ലഭിച്ചേക്കും. 2020ൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ ജെഡിയു 115 സീറ്റുകളിൽ മത്സരിച്ചെങ്കിലും 43 സീറ്റുകളിൽ മാത്രമേ വിജയിച്ചിരുന്നുള്ളൂ. എന്നാൽ 110 സീറ്റുകളിൽ മത്സരിച്ച ബിജെപി 74 സീറ്റുകളിൽ വിജയിച്ചു. ഇത്തവണയും 100 സീറ്റുകളെങ്കിലും മത്സരിക്കാൻ വേണമെന്നാണ് ജെഡിയുവിന്റെ നിലപാട്. ആകെ 243 സീറ്റുകളുള്ള ബിഹാർ നിയമസഭയിൽ 131 ആണ് എൻഡിഎയുടെ അംഗബലം.

ഒക്ടോബർ-നവംബർ മാസങ്ങളിൽ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ആർജെഡി നേതാവ് തേജസ്വി യാദവും ‘വോട്ടർ അധികാർ യാത്ര’യുമായി കളംപിടിച്ചതോടെ പ്രതിപക്ഷ സഖ്യത്തിന്റെ പ്രചാരണം സംസ്ഥാനത്ത് ശക്തമായിരിക്കുകയാണ്. ബിജെപിയും ജെഡിയുവും 100 – 105 സീറ്റുകളിൽ മത്സരിച്ചേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം സഖ്യത്തിൽ മത്സരിക്കുന്ന ചിരാഗിന്റെ പാർട്ടി 40 സീറ്റുകളാണ് ആവശ്യപ്പെടുന്നത്. കഴിഞ്ഞ തവണ 115 സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിച്ച ചിരാഗ് പാസ്വാന്റെ പാർട്ടി ഒരു സീറ്റിൽ മാത്രമാണ് വിജയിച്ചത്. എന്നാൽ വിജയിച്ച എംഎൽഎ പിന്നീട് ജെഡിയുവിലേക്ക് മാറുകയും ചെയ്തു.

കേന്ദ്രമന്ത്രിയും മുൻ മുഖ്യമന്ത്രിയുമായ ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ച (സെക്കുലർ), ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് മോർച്ച തുടങ്ങിയ ചെറിയ പാർട്ടികള്‍ കൂടി ഉൾപ്പെടുന്നതാണ് ബിഹാറിലെ എൻഡിഎ സഖ്യം. ഈ പാർട്ടികൾക്ക് കൂടി സീറ്റുകൾ നൽകേണ്ടതുണ്ട്. അതിനാൽ ചിരാഗിന്റെ പാർട്ടിക്ക് മത്സരിക്കാൻ 40 സീറ്റുകൾ ലഭിച്ചേക്കില്ലെന്നാണ് സൂചന.  നിലവിൽ പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമായ മുകേഷ് സഹാനിയുടെ വികാസ്ശീല്‍ ഇൻസാൻ പാർട്ടിയും (വിഐപി) എൻഡിഎ സഖ്യം ലക്ഷ്യം വയ്ക്കുന്നുണ്ടെന്നാണ് സൂചന. അങ്ങനെ വന്നാൽ നിലവിലെ ബിഹാർ എൻഡിഎ സമവാക്യം മാറിയേക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments