കുവൈറ്റ് സിറ്റി: ഇന്ത്യക്കാരുൾപ്പെടെ 23 പേർ മരിക്കാനിടയായ വിഷമദ്യദുരന്തത്തിൽ മുഖ്യപ്രതികളെ പോലീസ് പിടികൂടി. ഇന്ത്യക്കാർ ഉൾപ്പെടെയുള്ള സംഘമാണ് പിടിയിലായിരിക്കുന്നത്. വിഷമദ്യദുരന്തത്തിൽ 21 പേർക്ക് കാഴ്ച നഷ്ടമായി. നിലവിൽ 160 പേർ ചികിത്സയിലാണ്. ചികിത്സയിലുള്ളവരിൽ 10 പേരുടെ നില ഗുരുതരമാണ്.
നേപ്പാൾ പൗരൻ ഭൂബൻ ലാൽ തമാംഗിനെ സാൽമിയയിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്നും മെഥനോൾ കലർന്ന മദ്യശേഖരം കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇന്ത്യൻ പൗരൻ വിശാൽ ധന്യാൽ ചൗഹാനും നേപ്പാൾ പൗരൻ നാരായൺ പ്രസാദ് ഭശ്യാലും ബംഗ്ലാദേശി പൗരൻ ദെലോറ പ്രകാശ് ദാരാജും പിടിയിലായി.
കുവൈറ്റിലെ ഗവർണറേറ്റുകളിൽ ഉടനീളം റെയ്ഡ് നടത്തി. പ്രദേശിക മദ്യവിതരണത്തിലുൾപ്പെട്ട 67 പേരെ അറസ്റ്റ് ചെയ്തു. റെയ്ഡുകളിൽ 10 മദ്യനിർമാണ കേന്ദ്രങ്ങൾ കണ്ടെത്തി. റെയ്ഡുകൾക്കിടെ വിവിധ കേസുകളുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്ന 34 പേരെ കൂടി പോലീസ് പിടികൂടിയിട്ടുണ്ട്.

