ന്യൂഡൽഹി: വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട 65 ലക്ഷത്തോളം ആളുകളുടെ പേര് ഒഴിവാക്കപ്പെടാനുണ്ടായ കാരണ സഹിതം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീംകോടതി. ബിഹാറിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിലാണ് നിർണായക ഉത്തരവ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. ബിഹാറിലെ എസ്ഐആറിനെ ചോദ്യംചെയ്തുള്ള ഹർജികളിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
വോട്ടർ പട്ടികയിൽ നേരത്തെ പേരുണ്ടാകുകയും തീവ്ര പുനഃപരിശോധനയ്ക്ക് ശേഷമുള്ള കരട് പട്ടികയിൽ ഉൾപ്പെടാതിരിക്കുകയും ചെയ്യാത്ത ഏകദേശം 65 ലക്ഷം വോട്ടർമാരുടെ പട്ടിക, ഓരോ ജില്ലാ ഇലക്ടറൽ ഓഫീസറുടെയും വെബ്സൈറ്റിൽ (ജില്ലാ അടിസ്ഥാനത്തിൽ) പ്രസിദ്ധീകരിക്കണം. ഈ വിവരങ്ങൾ ബൂത്ത് അടിസ്ഥാനത്തിലായിരിക്കണം, എന്നാൽ വോട്ടറുടെ EPIC നമ്പർ ഉപയോഗിച്ച് ഇത് പരിശോധിക്കാനും സാധിക്കണം.
മരണം, താമസം മാറൽ, ഇരട്ട രജിസ്ട്രേഷൻ തുടങ്ങിയ, പേര് ഒഴിവാക്കാനുള്ള കാരണങ്ങൾ വ്യക്തമാക്കണം. അന്തിമ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള അപേക്ഷകൾ സമർപ്പിക്കുമ്പോൾ, ഒഴിവാക്കപ്പെട്ടവർക്ക് അവരുടെ ആധാർ കാർഡും പരിഗണിക്കുമെന്ന് പൊതു അറിയിപ്പുകളിൽ വ്യക്തമാക്കാനും കോടതി നിർദേശിച്ചു.
ഒഴിവാക്കപ്പെട്ടവരുടെ പട്ടിക പ്രദർശിപ്പിക്കുന്നതിനെക്കുറിച്ച് വ്യാപകമായ പ്രചാരണം നൽകുന്നതിന്, ബിഹാറിൽ ഏറ്റവും കൂടുതൽ പ്രചാരമുള്ള പത്രങ്ങളിൽ പരസ്യം നൽകണം. കൂടാതെ, ദൂരദർശനിലും റേഡിയോ ചാനലുകളിലും ഇത് പ്രക്ഷേപണം ചെയ്യണം. ജില്ലാ ഇലക്ടറൽ ഓഫീസർമാർക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉണ്ടെങ്കിൽ, അവർ അതിലും പൊതു അറിയിപ്പ് പ്രദർശിപ്പിക്കണമെന്നും കോടതി പറഞ്ഞു.
പൊതു അറിയിപ്പിൽ, പരാതിയുള്ളവർക്ക് ആധാർ കാർഡിൻ്റെ പകർപ്പിനൊപ്പം തങ്ങളുടെ അവകാശവാദങ്ങൾ സമർപ്പിക്കാമെന്ന് വ്യക്തമായി പരാമർശിക്കേണ്ടതാണ്. കൂടാതെ, കാരണങ്ങൾ സഹിതം ഈ പട്ടികകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി, ഏകദേശം 65 ലക്ഷം വോട്ടർമാരുടെ ബൂത്ത് തിരിച്ചുള്ള പട്ടികകൾ ഓരോ ബൂത്ത് ലെവൽ ഓഫീസറും പഞ്ചായത്ത് ഓഫീസുകളിലെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.കോടതിയുടെ നിർദേശങ്ങൾ കമ്മിഷൻ അംഗീകരിക്കുകയും ചെയ്‌തു.

