ന്യൂ ദില്ലി: ആറ് വർഷത്തിലേറെയായി തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാതിരിക്കുകയും 1951 ലെ ആർപി ആക്ടിലെ സെക്ഷൻ 29 എ പ്രകാരമുള്ള നിർബന്ധിത മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുകയും ചെയ്തതിന് 334 രാഷ്ട്രീയ പാർട്ടികളെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
രജിസ്റ്റർ ചെയ്തിട്ടുള്ള ഈ 334 അംഗീകാരമില്ലാത്ത രാഷ്ട്രീയ പാർട്ടികള്‍ രാജ്യത്തുടനീളമുള്ള വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ളവയാണ്. ഈ പാർട്ടികള്‍ക്ക് ഭൗതികമായി ഓഫീസുകള്‍ സ്ഥാപിക്കാൻ കഴിയില്ല.
രാജ്യത്ത് ആകെ 2,854 രാഷ്ട്രീയ പാർട്ടികളാണ് ആകെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇപ്പോള്‍ 334 എണ്ണത്തിന്റെ അംഗീകാരം റദ്ദാക്കിയതോടെ 2520 എണ്ണം അവശേഷിക്കുന്നു. നിലവില്‍ ആറ് ദേശീയ പാർട്ടികളും 67 സംസ്ഥാന പാർട്ടികളാണുമുള്ളത്. രാഷ്ട്രീയ പാർട്ടികള്‍ ആറ് വർഷത്തിലൊരിക്കലെങ്കിലും തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന മാനദണ്ഡമുണ്ട്. കൂടാതെ പാർട്ടികളുടെ പേരിലോ വിലാസത്തിലോ ഔദ്യോഗിക പദവികളിലോ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തിയാല്‍ ഉടൻ തന്നെ കമ്മീഷനെ അറിയിക്കുകയും വേണം.
അംഗീകാരം റദ്ദാക്കിയതില്‍ കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുമുണ്ട്. ആർഎസ്‌പി (ബി), എൻഡിപി സെക്കുലർ എന്നിവയാണ് കേരളത്തിലേത്. ആം ആദ്മി പാർട്ടി, ബഹുജൻ സമാജ് പാർട്ടി (ബിഎസ്‌പി), ഭാരതീയ ജനതാ പാർട്ടി (ബിജെപി), സിപിഎം, ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസ്, നാഷണല്‍ പീപ്പിള്‍സ് പാർട്ടി എന്നിവയാണ് ദേശീയ പാർട്ടികള്‍.

