ജറുസലം : ഗാസ കീഴടക്കാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പദ്ധതിയിടുന്നു. ചൊവ്വാഴ്ച ചേർന്ന ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗത്തിലാണു നെതന്യാഹു ഇക്കാര്യം അറിയിച്ചതെന്നു റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ബെന്യാമിൻ നെതന്യാഹു, പ്രതിരോധമന്ത്രി ഇസ്രയേൽ കട്സ്, മന്ത്രി റോൺ ഡെർമർ, സേനാ മേധാവി ലഫ് ജനറൽ ഇയാൽ സമീർ എന്നിവർ മൂന്നു മണിക്കൂർ ചർച്ച നടത്തി. വ്യാഴാഴ്‌ച പ്രദേശിക സമയം വൈകിട്ട് ആറിന് കാബിനറ്റ് ചേരുമെന്നാണ് റിപ്പോർട്ടുകൾ. കാബിനറ്റ് യോഗത്തിൽ കൈക്കൊള്ളുന്ന തീരുമാനങ്ങൾ സൈന്യം പ്രൊഫഷണലായി നടപ്പാക്കുമെന്ന് പ്രതിരോധമന്ത്രി ഇസ്രയേൽ കട്സ് പറഞ്ഞു. എന്നാൽ, നെതന്യാഹുവും സേനാ മേധാവി ലഫ് ജനറൽ ഇയാൽ സമീറും തമ്മിൽ ഭിന്നതകളുണ്ടെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വെടിനിർത്തൽ നടപ്പാക്കാൻ രാജ്യാന്തരതലത്തിൽ സമ്മർദം ശക്‌തമാകുന്നതിനിടെയാണ് നെതന്യാഹുവിന്റെ നീക്കം. നെതന്യാഹു ഗാസ പിടിച്ചെടുക്കാൻ പദ്ധതിയിടുന്നത് ദീർഘകാല ലക്ഷ്യത്തോടെയാണോ അതോ ഹമാസിനെ ഇല്ലായ്‌മ ചെയ്യുകയും ബന്ദികളെ മോചിപ്പിക്കുകയും ചെയ്യുന്നതിനുള്ള ഹ്രസ്വകാല സൈനിക നടപടിയാണോ ലക്ഷ്യമെന്ന് വ്യക്‌തമല്ല.
2005 ലാണു ഗാസയിൽനിന്ന് ഇസ്രയേൽ സൈന്യവും കുടിയേറ്റക്കാരും പിൻവാങ്ങിയത്. ഈ തീരുമാനമാണു ഹമാസിനെ വളർത്തിയതെന്നാണു തീവ്രവലതുപക്ഷ പാർട്ടികളുടെ വിമർശനം. വീണ്ടും ഗാസ പിടിച്ചെടുത്താൽ വെസ്റ്റ്ബാങ്കിനു പുറമേ ഗാസയിലേക്കും കുടിയേറ്റം വ്യാപിപ്പിക്കാമെന്നും അവർ കണക്കുകൂട്ടുന്നു. 22 മാസങ്ങളായി തുടരുന്ന സംഘർഷം അവസാനിപ്പിക്കാൻ ഇസ്രയേലും ഹമാസും നടത്തിയ സമാധാന ചർച്ച അടുത്തിടെ നിലച്ചിരുന്നു.