മസ്കത്ത് : തൊഴിൽ കരാർ കാലാവധി കഴിഞ്ഞതിനെ തുടർന്ന് യെമനിൽ കുടുങ്ങിയ മലയാളി കുടുംബത്തിന് ഉടൻ നാട്ടിലേക്കു മടങ്ങാം. തെക്കൻ യമനിലെ ഏദനിൽ സർക്കാർ നിയന്ത്രണത്തിലുള്ള സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഇടുക്കി സ്വദേശിനി അഞ്ജനയും ഭർത്താവും കുഞ്ഞുമാണ് നാട്ടിലേക്കു മടങ്ങാനാകാതെ പ്രതിസന്ധിയിലായത്.
യെമനിൽ ഇന്ത്യൻ എംബസി ഇല്ലാത്തതിനാൽ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ജനിച്ച മകനു പാസ്പോർട്ട് എടുക്കാൻ കഴിഞ്ഞിരുന്നില്ല. സാമൂഹിക പ്രവർത്തകരുടെ ഇടപെടലിൽ റിയാദ് ഇന്ത്യൻ എംബസിയാണ് എമർജൻസി പാസ് അനുവദിച്ചത്. കോൺസുലർ സേവനങ്ങൾക്കായി സനായിൽ തുറന്ന താൽക്കാലിക കേന്ദ്രവും പിന്നീട് അടച്ചു.