സോഫ്റ്റ്‌വെയര്‍, ഹാർഡ്‌വെയർ മേഖലകളിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാവുന്ന പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ കമ്പനികൾ ചൈനയിൽ ഫാക്ടറികൾ സ്ഥാപിക്കുന്നതിനെയും ഇന്ത്യയിൽനിന്ന് ജീവനക്കാരെ എടുക്കുന്നതിനെയും നിശിതമായി വിമർശിച്ചിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ്. അമേരിക്കൻ ജീവനക്കാർക്ക് മുൻഗണന നൽകുന്നതിനുപകരം രാജ്യാന്തര തലത്തിലുള്ളവരെ പരിഗണിക്കുകയാണ് കമ്പനികൾ എന്നും ട്രംപ് ആരോപിച്ചു.
വാഷിങ്ടണിൽ നടന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉച്ചകോടിയിൽ സംസാരിക്കവെ പ്രസിഡന്റ് നിർമിതബുദ്ധിയുമായി ബന്ധപ്പെട്ട് മൂന്ന് എക്സിക്യൂട്ടിവ് ഓർഡറുകളിലും ഒപ്പുവച്ചു. രാജ്യത്തെ ടെക് കമ്പനികളുടെ ചൈനയ്ക്കും ഇന്ത്യയ്ക്കും പ്രാധാന്യം നൽകിയുള്ള മുന്നോട്ടുപോക്ക് താൻ ഭരണത്തിലിരിക്കുന്നിടത്തോളം നടക്കില്ലെന്നും പ്രഖ്യാപിക്കുകയും ചെയ്തതാണ് ടെക്നോളജി മേഖലയെ വിറപ്പിച്ചിരിക്കുന്നത്.
ദീർഘകാലമായി അമേരിക്കയുടെ ടെക്നോളജി വ്യവസായം സമൂല ആഗോളവൽക്കരണത്തിന് (radical globalism) പ്രാധാന്യം നൽകിവരികയായിരുന്നു. അത് ദശലക്ഷക്കണക്കിന് അമേരിക്കക്കാരിൽ വിശ്വാസമില്ലായ്മ വളർത്തി. അവർ ചതിക്കപ്പെടുന്നതായും അവർക്ക് തോന്നി, പ്രസിഡന്റ് പറഞ്ഞു.