വാഷിംഗ്ടണ്‍: രാജ്യത്തെ ഞെട്ടിച്ച് 260 പേരുടെ ജീവനെടുത്ത അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാന ദുരന്തത്തിൽ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. വിമാനത്തിന്റെ രണ്ട് എഞ്ചിനുകളിലേക്കും ഇന്ധനം ഒഴുകുന്നത് നിയന്ത്രിക്കുന്ന സ്വിച്ചുകള്‍ ഓഫ് ചെയ്തത് മുതിര്‍ന്ന പൈലറ്റ് തന്നെയാണെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിമാനത്തിലെ രണ്ട് പൈലറ്റുമാര്‍ തമ്മിലുള്ള സംഭാഷണത്തിന്റെ കോക്ക്പിറ്റ് റെക്കോര്‍ഡിംഗില്‍, വിമാനത്തിന്റെ എഞ്ചിനുകളിലേക്കുള്ള ഇന്ധനപ്രവാഹം നിയന്ത്രിക്കുന്ന സ്വിച്ചുകള്‍ ക്യാപ്റ്റന്‍ ഓഫ് ചെയ്തതായി സൂചനയുണ്ടെന്നാണ് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടിലുള്ളത്.
ജൂണ്‍ 12 ന് അഹമ്മദാബാദില്‍ നിന്നും ലണ്ടനിലേക്ക് പോയ ബോയിംഗ് 787 ഡ്രീംലൈനര്‍ തകര്‍ന്നുവീണ് 260 പേരാണ് മരിച്ചത്. ക്യാപ്റ്റന്‍ സുമീത് സബര്‍വാള്‍ (56) ആയിരുന്നു വിമാനത്തിന്റെ മുഖ്യ പൈലറ്റ്. ദുരന്തസമയത്ത് 15,000-ത്തിലധികം മണിക്കൂര്‍ പറന്നക്കല്‍ പരിചയ സമ്പത്തുള്ള സബര്‍വാള്‍, സമീപ വര്‍ഷങ്ങളില്‍ മാനസികാരോഗ്യ പ്രശ്നങ്ങള്‍ കാരണം മെഡിക്കല്‍ അവധി എടുത്തിരുന്നുവെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.

