അക്ര: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരമോന്നതബഹുമതിയായ ‘ദ ഓഫീസർ ഓഫ് ദ ഓർഡർ ഓഫ് ദ സ്റ്റാർ ഓഫ് ഘാന’ സമ്മാനിച്ച് പശ്ചിമാഫ്രിക്കൻ രാജ്യമായ ഘാന.
ബുധനാഴ്ചനടന്ന ചടങ്ങിലാണ് ഘാനയുടെ പ്രസിഡന്റ് ജോൺ ദ്രമാണി മഹാമ മോദിക്ക് പുരസ്കാരംനൽകിയത്. ആഗോളതലത്തിൽ വലിയ സ്വാധീനമുണ്ടാക്കാനുതകുന്ന മോദിയുടെ നേതൃപാടവവും വിശിഷ്ടമായ രാഷ്ട്രതന്ത്രജ്ഞതയും കണക്കിലെടുത്താണ് പുരസ്കാരമെന്ന് ഘാന അറിയിച്ചു. ഇന്ത്യയിലെ 140 കോടി ജനങ്ങൾക്കുവേണ്ടി വലിയ അഭിമാനത്തോടെയാണ് പുരസ്കാരം സ്വീകരിക്കുന്നതെന്ന് മോദി പറഞ്ഞു. ഇരുരാജ്യത്തെയും യുവാക്കളുടെ സ്വപ്നത്തിനും ശോഭനമായ ഭാവിക്കുമായി പുരസ്കാരം സമർപ്പിക്കുന്നെന്നും കൂട്ടിച്ചേർത്തു.
ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി, ചാൾസ് മൂന്നാമൻ രാജാവ്, നെൽസൺ മണ്ടേല, യുഎൻ സെക്രട്ടറി ജനറലായിരുന്ന കോഫി അന്നൻ, എന്നിവർക്കൊക്കെയാണ് മുൻപ് ഈ പുരസ്കാരം കിട്ടിയിട്ടുള്ളത്.
കൂടുതൽ സുസ്ഥിരവും സമൃദ്ധവുമായ ലോകത്തെ കെട്ടിപ്പടുക്കാൻ ‘കരുത്തരായ’ ഇന്ത്യക്ക് ഏറെ സംഭാവനചെയ്യാനാകുമെന്ന് ഘാനയുടെ പാർലമെന്റിനെ അഭിസംബോധനചെയ്ത് മോദി പറഞ്ഞു. “ലോകത്തെ ഏറ്റവുംവലിയ ജനാധിപത്യരാജ്യമായ ഇന്ത്യ ലോകത്തിന്റെ ശക്തിയുടെ നെടുംതൂണാണ്. ദക്ഷിണാർധഗോളത്തിലെ രാജ്യങ്ങളുടെ ശബ്ദത്തിന് പ്രധാന്യംനൽകാതെ ലോകത്ത് പുരോഗതിയുണ്ടാകില്ല.” -അദ്ദേഹം പറഞ്ഞു. മൂന്നുദശകത്തിനിടെ ആദ്യമായി ഘാന സന്ദർശിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി.