ന്യൂഡൽഹി: യു.എസിന്റെ കൈക്കൂലി ആരോപണങ്ങൾക്ക് മറുപടിയായി കുറ്റം നിഷേധിച്ച് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. അദാനി ഗ്രൂപ്പിലെ ഒരു വ്യക്തിക്കെതിരെയും യു.എസ് ഫോറിൻ കറപ്റ്റ് പ്രാക്ടീസസ് ആക്ട് പ്രകാരം കുറ്റം ചുമത്തിയിട്ടില്ലെന്ന് കമ്പനിയുടെ വാർഷിക പൊതുയോഗത്തിൽ അദാനി ഓഹരി പങ്കാളികളോട് പറഞ്ഞു.‘എത്ര വലിയ ശബ്ദകോലാഹലങ്ങൾ ഉണ്ടായിട്ടും അദാനി ഗ്രൂപ്പിലെ ആർക്കെതിരിലും എഫ്.സി.പി.എ ലംഘിച്ചതിനോ നീതി തടസ്സപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിനോ കുറ്റം ചുമത്തിയിട്ടില്ല എന്നതാണ് വസ്തുത. കൊടുങ്കാറ്റുകളും നിരന്തരമായ പരിശോധനയും നേരിട്ടിട്ടും അദാനി ഗ്രൂപ്പ് ഒരിക്കലും പിന്മാറിയില്ലെന്നും’ അദാനി പറഞ്ഞു.
ഇന്ത്യൻ വൈദ്യുതി കരാറുകൾ ഉറപ്പാക്കാൻ കൈക്കൂലി നൽകിയെന്നും യു.എസ് നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചെന്നും ആരോപിച്ച് യു.എസ് അധികാരികൾ കഴിഞ്ഞ നവംബറിൽ അദാനിക്കും നിരവധി എക്സിക്യൂട്ടിവുകൾക്കുമെതിരിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ആരോപണങ്ങൾ ‘അടിസ്ഥാനരഹിതം’ എന്നും നിയമപരമായ നടപടിക്രമങ്ങളുമായി മുന്നോട്ടുപോവുമെന്നുമായിരുന്നു അദാനി ഗ്രൂപ്പിന്റെ പ്രതികരണം.2023ൽ ഹിൻഡൻബർഗ് റിസർച്ച്, നികുതി താവളങ്ങൾ അനുചിതമായി ഉപയോഗിച്ചുവെന്ന് ആരോപിച്ചതു മുതൽ അദാനി ഗ്രൂപ്പും അതിന്റെ 13 ഓഫ്‌ഷോർ നിക്ഷേപകരും സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) യുടെ അന്വേഷണം നേരിടുന്നുണ്ട്.
ആരോപണങ്ങൾക്കിടയിലും 2025 സാമ്പത്തിക വർഷത്തിലെ റെക്കോർഡ് പ്രകടനവും യോഗത്തിൽ എടുത്തു കാണിച്ചു. 100 ബില്യൺ ഡോളറിന്റെ നിക്ഷേപ പദ്ധതിയും വെളിപ്പെടുത്തി. ഹൈഡ്രജൻ ഇന്ധനമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഖനന ട്രക്ക്, നവി മുംബൈ വിമാനത്താവള ലോഞ്ച്, വൈദ്യുതി, തുറമുഖങ്ങൾ, സിമന്റ് എന്നിവയിലെ വളർച്ച എന്നിവയാണ് പ്രധാന പദ്ധതികൾ ആയി ഉയർത്തിക്കാണിച്ചത്.പടിഞ്ഞാറൻ ഇന്ത്യയിലെ ഖാവ്ഡയിൽ ലോകത്തിലെ ഏറ്റവും വലിയ പുനഃരുപയോഗ ഊർജ്ജ പാർക്ക് നിർമിക്കുന്ന കമ്പനി, 2030 ആകുമ്പോഴേക്കും പുനഃരുപയോഗ ഊർജ്ജ ശേഷിയുള്ള 50 ജിഗാവാട്ട് സ്ഥാപിക്കാൻ ലക്ഷ്യമിടുന്നു. താപ, പുനരുപയോഗ, പമ്പ് ചെയ്ത ജലവൈദ്യുത ആസ്തികൾ സംയോജിപ്പിച്ച്, 2030 ആകുമ്പോഴേക്കും മൊത്തം വൈദ്യുതി ഉൽപാദന ശേഷി 100 ജിഗാവാട്ടിലെത്തുമെന്നും അദാനി പറഞ്ഞു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പ്രതിവർഷം 15 ബില്യൺ മുതൽ 20 ബില്യൺ ഡോളർ വരെ നിക്ഷേപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞുകൊണ്ടാണ് അദാനി റെക്കോർഡ് മൂലധന ചെലവ് വരുന്ന പുതിയ വമ്പൻ പദ്ധതി യോഗത്തിൽ പ്രഖ്യാപിച്ചത്.