ഹൂസ്റ്റൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകൂടം അനധികൃത കുടിയേറ്റക്കാർക്കെതിരെ ശക്തമായ നടപടി തുടരുന്നു. യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ) ഈ ആഴ്ചയിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റ ദിവസത്തെ കുടിയേറ്റ വിരുദ്ധ ഓപ്പറേഷൻ നടത്തി. ഒറ്റ ദിവസം 2,200 ലധികം ആളുകളെ കസ്റ്റഡിയിലെടുത്തു.
ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച്, രേഖകളില്ലാത്ത കുടിയേറ്റക്കാരെ പരമാവധി നാടുകടത്താനും ഒരു ദിവസം കുറഞ്ഞത് 3,000 പേരെയെങ്കിലും അറസ്റ്റ് ചെയ്യാനും ട്രംപ് ഐസിഇക്ക് ലക്ഷ്യം നൽകിയിട്ടുണ്ട്. ഈ വർഷം ജനുവരി 20ന് അധികാരമേറ്റ ശേഷം, യുഎസിലെ രേഖകളില്ലാത്ത കുടിയേറ്റക്കാരെ നേരിടാൻ ലക്ഷ്യമിട്ടുള്ള വിവിധ എക്സിക്യൂട്ടീവ് ഉത്തരവുകൾ ട്രംപ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ ഭാഗമായി, അധികാരമേറ്റതിന്റെ ആദ്യ ആഴ്ചയിൽ തന്നെ ഏകദേശം 1,000 പേരെ സൈനിക വിമാനങ്ങൾ വഴി തിരിച്ചയച്ചതായിട്ടാണ് റിപ്പോർട്ട്.
അനധികൃത കുടിയേറ്റക്കാരുടെ യുഎസിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തലാക്കുകയും, അഭയം തേടാതെ അതിർത്തി കടക്കുന്നവരെ തിരിച്ചയയ്ക്കാൻ ബോർഡർ പട്രോളിങ് ഏജന്റുമാർക്ക് നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. ഈ ഉത്തരവുകൾ ഐസിഇക്ക് യുഎസ് മണ്ണിൽ നിയമവിരുദ്ധ കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാനും തടങ്കലിൽ വയ്ക്കാനുമുള്ള അധികാരം വർധിപ്പിച്ചു. കൂടാതെ, ഈ നടപടിയുടെ ഇമിഗ്രേഷൻ എൻഫോഴ്സ്മെന്റ് ചുമതലകൾ സംസ്ഥാന, പ്രാദേശിക പൊലീസ് സേനകൾക്കും നൽകി.
ലൊസാഞ്ചലസിൽ ഇമിഗ്രേഷൻ റെയ്ഡിനെതിരായ പ്രതിഷേധങ്ങൾ നാലാം ദിവസത്തിലേക്ക് കടന്നപ്പോൾ, അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ 2,000 നാഷനൽ ഗാർഡ് സൈനികരെ കൂടി വിന്യസിക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അനുമതി നൽകിയതായും റിപ്പോർട്ടുകളുണ്ട്. ലൊസാഞ്ചലസിൽ(എൽഎ) കുടിയേറ്റക്കാർക്കെതിരായ നീക്കത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഗതാഗത തടസ്സങ്ങൾ സൃഷ്ടിച്ചതിനാൽ നാഷനൽ ഗാർഡിനെ സഹായിക്കാൻ 700 മറൈൻ സൈനികരെ എൽഎ ഡൗണ്ടൗണിലേക്ക് അയക്കാനും പെന്റഗൺ ഉത്തരവിട്ടു.
അനധികൃത കുടിയേറ്റക്കാർക്കെതിരായ ശക്തമായ നടപടിയുടെ ഭാഗമായി യുഎസ് ഭരണകൂടം എൽഎയിലേക്ക് സൈന്യത്തെ അയച്ചത് പ്രതിഷേധക്കാരും നിയമപാലകരും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചു. ഇന്റലിജൻസ് ഉദ്യോഗസ്ഥരുടെ അഭിപ്രായത്തിൽ, ഇമിഗ്രേഷൻ റെയ്ഡുകൾ, നാഷനൽ ഗാർഡ് വിന്യാസം തുടങ്ങിയ നിരവധി ഘടകങ്ങൾ പ്രതിഷേധക്കാരെ പ്രകോപിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച ട്രംപ് ഭരണകൂടം അനധികൃത കുടിയേറ്റക്കാർക്കെതിരെ വ്യാപകമായ നടപടി ആരംഭിച്ചതിനെത്തുടർന്ന്, തെക്കൻ കാലിഫോർണിയയിൽ നടത്തിയ റെയ്ഡുകളാണ് പെട്ടെന്നുള്ള പ്രതിഷേധത്തിന് കാരണം. ലൊസാഞ്ചലസിലെ ഒരു ഹാർഡ്‌വെയർ സ്റ്റോറിന്റെ കാർ പാർക്ക് ദിവസവേതനക്കാർക്കും രേഖകളില്ലാത്ത കുടിയേറ്റക്കാർക്കും ഒത്തുചേരാനുള്ള വേദിയായി മാറി. ഫെഡറൽ ഇമിഗ്രേഷൻ അധികൃതർ അന്ന് നഗരത്തിലുടനീളം 40-ലധികം പേരെ അറസ്റ്റ് ചെയ്തു. ‘പിരിഞ്ഞുപോകാത്തതിന്’ ശനിയാഴ്ച രാത്രി ലൊസാഞ്ചലസ് പൊലീസ് 29 പേരെയും, ഞായറാഴ്ച 21 പേരെയും അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ കൊലപാതകശ്രമം, പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കൽ, കൊള്ളയടിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
വാരാന്ത്യത്തിൽ കണ്ണീർ വാതകവും 600-ലധികം റബ്ബർ ബുള്ളറ്റുകളും മറ്റ് മാരകമല്ലാത്ത വെടിയുണ്ടകളും ഉപയോഗിച്ചതായി പൊലീസ് വകുപ്പ് സ്ഥിരീകരിച്ചു. അഞ്ച് ഉദ്യോഗസ്ഥർക്ക് നിസാര പരിക്കേറ്റതായും വകുപ്പ് അറിയിച്ചു. ഫെഡറൽ അധികാരികളുടെ കണക്കനുസരിച്ച്, ലൊസാഞ്ചലസ് പ്രദേശത്ത് ഒരാഴ്ച നീണ്ടുനിന്ന കുടിയേറ്റ അറസ്റ്റുകളുടെ എണ്ണം 100 കവിഞ്ഞു