Saturday, June 14, 2025
HomeNewsഫലസ്തീൻ ജനതക്ക് വേണ്ടി സംസാരിക്കും, മലപ്പുറത്തുക്കാർക്ക് വേണ്ടി മിണ്ടില്ല: എം. സ്വരാജിനെതിരെ ആഞ്ഞാടിച്ച് പി...

ഫലസ്തീൻ ജനതക്ക് വേണ്ടി സംസാരിക്കും, മലപ്പുറത്തുക്കാർക്ക് വേണ്ടി മിണ്ടില്ല: എം. സ്വരാജിനെതിരെ ആഞ്ഞാടിച്ച് പി വി അൻവർ

നിലമ്പൂർ: നിലമ്പൂരിലെ എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജിനെതിരെ ആഞ്ഞടിച്ച് തൃണമൂൽ കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ പി.വി. അൻവർ. പിണറായിസത്തെ താലോലിക്കുന്നതിൽ മുൻപന്തിയിലാണ് സ്വരാജെന്നും ഫലസ്തീനിലെ മുസ്‍ലിംകൾക്ക് വേണ്ടി സംസാരിക്കുന്ന അദ്ദേഹം പക്ഷേ, മലപ്പുറത്തുള്ളവർക്ക് വേണ്ടി മിണ്ടില്ലെന്നും അൻവർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

‘സ്വരാജ് എന്റെ അടുത്ത സുഹൃത്താണ്. എനിക്കിഷ്ടമാണ്. പക്ഷേ, ഈ പിണറായിസത്തിന്റെ കേരളത്തിലെ ഏറ്റവും വലിയ വാക്താവാണ് സ്വരാജ്. പിണറായിസത്തെ താലോലിക്കുന്നതിൽ മുൻപന്തിയിലാണ്. നിലമ്പൂർകാരനാണെന്ന് പറയുന്നുണ്ടല്ലോ, എന്നിട്ട് ഇവിടെ വന്യമൃഗങ്ങൾ മനുഷ്യരെ കൊന്നുതിന്നപ്പോൾ നിലമ്പൂരിൽ കടന്നുവന്നോ? വന്യമൃഗങ്ങളെ നിയന്ത്രിക്കുന്നതിൽ ഈ ഗവൺമെന്റിന്റെ അടുത്ത് പോരായ്മ ഉണ്ടെന്ന് സൂചിപ്പിക്കാനെങ്കിലും സ്വരാജ് തയാറായോ? ജില്ല പൊലീസ്‍ സൂപ്രണ്ട് ഒരുജനവിഭാഗത്തെ വക്രീകരിച്ച് ക്രിമനലുകളാക്കുമ്പോൾ ലോകത്തുള്ള എല്ലാ കാര്യങ്ങളിലും അഭിപ്രായം പറയുന്ന സ്വരാജ് ഒരു ഫേസ്ബുക് പോസ്റ്റെങ്കിലും ഇട്ടിട്ടുണ്ടോ? സ്വരാജ് സംസാരിക്കും ഫലസ്തീനിലെ മുസ്‍ലിംകൾക്ക് വേണ്ടി. അതിന് മുടക്കൊന്നുമില്ലല്ലോ? ലോകത്ത് ഉണ്ട് എന്ന് പറയുന്ന ഇസ്‍ലാമോ ഫോബിയക്കെതിരെയും സംസാരിക്കും. എന്നാൽ, ഇന്ത്യയിൽ നടക്കുന്ന, മലപ്പുറത്തോ നിലമ്പൂരിൽ തന്റെ മൂക്കിൻചുവട്ടിലോ നടക്കുന്ന വിഷയങ്ങളെ കുറിച്ച് മൂപ്പർ സംസാരിക്കില്ല. 1921ൽ നടന്ന കാര്യങ്ങളെ കുറിച്ച് സംസാരിക്കും. സി.പി.എം പൊതുവെ പറയുന്ന ഇ.എം.എസിന്റെയും കൃഷ്ണപിള്ളയുടെയും എ.കെ.ജിയുടെയും സേവനങ്ങളെ കുറിച്ച് പറയും. എന്നാൽ, ഇപ്പോൾ ഇവിടെ ആശാവർക്കർമാർക്ക് 100 രൂപ കൂട്ടിക്കൊടുക്കാൻ ഈ സർക്കാർ തയാറുണ്ടോ? പഴയത് പറയാം. ഇപ്പോഴുള്ളതിനെ കുറിച്ച് പറയില്ല. അതിന് വലിയ മുടക്കില്ലല്ലോ?’ -അൻവർ പറഞ്ഞു.

നിലമ്പൂരിൽ പ്രളയമുണ്ടായപ്പോൾ സ്വരാജിനെ നിങ്ങൾ കണ്ടിരുന്നോ എന്നും അൻവർ ചോദിച്ചു. ‘ഒരൊറ്റ ഫോട്ടോയിൽ സ്വരാജിനെ കാണിച്ചുതരുമോ? വീടുപോയ ഒരാൾക്കെങ്കിലും സർക്കാർ വീട് കൊടുത്തോ? അവിടെ ഞങ്ങൾ നാട്ടുകാരെ കണ്ട് സ്പോൺസർഷിപ്പ് വാങ്ങിയും എ.പി സുന്നി സംഘടനയും ജമാഅത്തെ ഇസ്‍ലാമിയും മാർത്തോമാ സ്കൂളും എം.എ യൂസുഫലിയും എല്ലാം ചേർന്ന് നിരവധി വീടുകൾ നിർമിച്ചുകൊടുത്തു. എന്നാൽ, കാട്ടിൽ താമസിച്ചിരുന്ന പട്ടിക വർഗക്കാർക്ക് സർക്കാർ നിർമിച്ചുകൊടുക്കുമെന്ന് പറഞ്ഞ വീട് ഇതുവരെ കൊടുത്തിട്ടില്ല. വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാൻ കേരളത്തിലെ ജനങ്ങൾ വാരിക്കോരി 700 കോടി രൂപ കൊടുത്തിട്ട് എന്തുചെയ്തു? ദുരിതബാധിതരായ 400 കുടുംബങ്ങൾക്ക് 1.75 കോടി വീതം കൊടുക്കാൻ ഈ പണം തികയും. എന്നിട്ട് ഇന്നും അവർ വീട്ടുവാടക കൊടുക്കാൻ നിവൃത്തിയില്ലാതെ വലയുകയാണ്. അവർക്ക് ഭക്ഷണം കൊടുക്കാൻ പോയ മുസ്‍ലിം ലീഗുകാരെ എം.ആർ. അജിത് കുമാറിന്റെ പൊലീസ് അടിച്ചോടിക്കുകയാണ് ചെയ്തത്’ -അൻവർ പറഞ്ഞു.

നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്നും പി.വി. അൻവർ വ്യക്തമാക്കി. ‘മത്സരിക്കാൻ ഒരുപാട് കാശുവേണം. എന്നാൽ, തന്‍റെ കൈയിൽ പണമില്ല. കോടികളുടെ കടക്കാരനാണ്. വി.ഡി. സതീശൻ നയിക്കുന്ന യു.ഡി.എഫിലേക്ക് ഞാനില്ല. പിണറായിസത്തിനെതിരെ പോരാട്ടം തുടരും’ -അൻവർ പറഞ്ഞു.അൻവറില്ലാതെ നിലമ്പൂരിൽ വിജയിക്കുമെന്നാണ് സതീശൻ പറയുന്നത്. അത് സതീശൻ പറയുന്നതിന് പിന്നിൽ ഒരു ശക്തിയുണ്ട്. ആ ശക്തിയാരാണെന്ന് താൻ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. അക്കാര്യം അറിഞ്ഞാൽ മാധ്യമങ്ങളോട് പറയും. നിലമ്പൂരിൽ ഏത് ചെകുത്താനെയും പിന്തുണക്കുമെന്നാണ് താൻ പ്രഖ്യാപിച്ചത്. ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കാൻ പറ്റില്ലെന്ന് പറഞ്ഞതിൽ കാരണമുണ്ടെന്നും അൻവർ വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനമാണ് വാർത്താസമ്മേളനത്തിൽ അൻവർ നടത്തിയത്. അഹങ്കാരത്തിന് കൈയും കാലും വച്ച നേതാവാണ് സതീശൻ എന്ന് അൻവർ പറഞ്ഞു. കെ.സി. വേണുഗോപാലിനെ കാണാൻ പോലും സതീശൻ സമ്മതിച്ചില്ല. യു.ഡി.എഫിലെ മറ്റ് നേതാക്കൾക്കൊന്നും തന്നോട് എതിർപ്പില്ല. ഇനിയൊരു യു.ഡി.എഫ് നേതാവും തന്നെ കാണേണ്ടതില്ല. സതീശന്‍റെ വാശിക്ക് യു.ഡി.എഫ് വലിയ വില കൊടുക്കേണ്ടി വരും

യു.ഡി.എഫിലെ ചിലർ തനിക്കെതിരെ പ്രവർത്തിച്ചെന്ന് അൻവർ ആരോപിച്ചു. യു.ഡി.എഫിൽ ചേർക്കണമെന്ന് ആവശ്യപ്പെട്ട് താൻ ആരുടെയും പുറകെ പോയിട്ടില്ല. യു.ഡി.എഫുമായി സഹകരിക്കണമെന്ന് പറഞ്ഞത് മുസ് ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയാണ്. അത് ഇപ്പോഴും തുടരുന്നുണ്ട്. സതീശനെ കണ്ടപ്പോൾ രണ്ട് ദിവസത്തിനകം യു.ഡി.എഫ് പ്രവേശനം പ്രഖ്യാപിക്കാമെന്നാണ് പറഞ്ഞത്. ഇതുവരെ ഒന്നും പ്രഖ്യാപിച്ചില്ല.

മലമ്പുഴ സീറ്റ് തൃണമൂൽ കോൺഗ്രസ് ഏറ്റെടുക്കാമെന്ന് യു.ഡി.എഫിനോട് പറഞ്ഞിരുന്നു. യു.ഡി.എഫ് സ്ഥിരമായി തോൽക്കുന്ന രണ്ട് സീറ്റാണ് പിന്നീട് ആവശ്യപ്പെട്ടത്. അവസാനം ഒരു സീറ്റ് ചോദിച്ചു. ഘടകക്ഷി സ്ഥാനം വേണ്ട അസോഷ്യേറ്റ് പദവി മതിയെന്നും പറഞ്ഞു. യു.ഡി.എഫ് നേതൃത്വത്തിന്‍റെ മനസിലുള്ളത് അറിയാനാണ് ഈ ആവശ്യം മുന്നോട്ടുവെച്ചത്. ബേപ്പൂരിൽ മത്സരിച്ചു കൂടെ എന്ന് ചില യു.ഡി.എഫ് നേതാക്കൾ ചോദിച്ചു. എന്നെ കൊന്നു കൊലവിളിക്കാനാണ് തീരുമാനം. ഒറ്റ വ്യക്തിയാണ് ഇതിന് പിന്നിൽ.താന്‍ ഷൗക്കത്തിനെ എതിര്‍ക്കുന്നതില്‍ കൃത്യമായ കാരണങ്ങളുണ്ട്. ഇത്തവണ മലയോര ജനതയുടെ പ്രശ്നമാണ് പ്രധാനം. അതുകൊണ്ടാണ് വി.എസ്. ജോയിയെ സ്ഥാനാർഥിയാക്കണമെന്ന് പറഞ്ഞത്. അല്ലാതെ ഒരു സ്ഥാനാർഥിയെയും എതിർത്തിട്ടില്ല. താൻ പിന്തുണ നൽകിയിട്ടും ഷൗക്കത്ത് തൊറ്റാൽ എന്തു ചെയ്യും. അതുകൊണ്ടാണ് എതിർത്തതെന്ന് അന്‍വര്‍ ചൂണ്ടിക്കാട്ടി.

സ്വീകരിക്കേണ്ടവർ തന്നെ സ്വീകരിക്കുന്നില്ല. ചർച്ചകളിൽ വ്യക്തത വന്നിരുന്നില്ല, അതിനായി കാത്തിരുന്നു. പിണറായിസത്തിനെതിരെ നിൽക്കാതെ അൻവറിനെതിരെ അവർ തിരിഞ്ഞു. എൽ.ഡി.എഫിൽ നിന്ന് എം.എൽ.എ സ്ഥാനം രാജിവെച്ച് ഇറങ്ങി വന്നത് ആരെയും കണ്ടല്ല. സാധാരണക്കാരെ കണ്ടാണ് തന്‍റെ പ്രവർത്തനം. ഒരുപാട് ശത്രുകളെ താൻ ഉണ്ടാക്കിയിട്ടുണ്ട്.

സോഷ്യലിസവും മതേതരത്വവുമാണ് കമ്യൂണിസ്റ്റ് പാർട്ടിയിലേക്ക് ആകർഷിച്ചത്. പക്ഷെ സി.പി.എം പിന്നീട് വർഗീയ നിലപാടിലേക്ക് മാറി. സോഷ്യലിസം പാർട്ടി കൈവിട്ടു. സാധാരണക്കാർക്ക് വേണ്ടി സംസാരിച്ചപ്പോഴാണ് താൻ അധികപ്രസംഗിയായത്. ആ അധികപ്രസംഗം തുടരും. ഭൂരിപക്ഷത്തെ കണ്ട് ഭയപ്പെട്ട് പിന്നോട്ടു പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും പോരാട്ടം തുടരും -അൻവർ വ്യക്തമാക്കി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments