വാഷിങ്ടണ്‍: പാശ്ചാത്യ സാമ്രാജ്യത്വ ഇടപെടലിന്റെ യുഗം അവസാനിച്ചതായി തുര്‍ക്കിയിലെ യുഎസ് അംബാസഡറും സിറിയയിലേക്കുള്ള പ്രത്യേക നയതന്ത്ര ഉദ്യോഗസ്ഥനുമായ ടോം ബരാക്ക്. 1916-ലെ സൈക്‌സ്-പീകോ ഉടമ്പടിയെ പരാമര്‍ശിച്ചായിരുന്നു ടോം ബരാക്കിന്റെ പ്രസ്താവന. സമാധാനത്തിനല്ല, മറിച്ച് സാമ്രാജ്യത്വ ലാഭത്തിനുവേണ്ടി മാത്രമാണ് അന്ന് തുർക്കി സാമ്രാജ്യത്തെ പാശ്ചാത്യർ വിഭജിച്ചത്. ബഷാര്‍ അല്‍ അസ്സദിന്റെ ഭരണം അവസാനിച്ചത് സിറിയയെ സമൃദ്ധവും സുരക്ഷിതവുമാക്കും. സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍ ഷാറയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ടോം ബരാക്കിന്‍റെ പ്രതികരണം.
“ഒരു നൂറ്റാണ്ട് മുന്‍പ് പാശ്ചാത്യര്‍ ഭൂപടങ്ങളും ഉത്തരവുകളും അതിര്‍ത്തികളും വിദേശഭരണവും അടിച്ചേല്‍പ്പിച്ചു. അതിർത്തികൾ മാറ്റിമറിച്ച് മേഖലയെ വിഭജിച്ചു . അത് സമാധാനത്തിനു വേണ്ടിയായിരുന്നില്ല, സാമ്രാജ്യത്വ ലാഭത്തിനുവേണ്ടി മാത്രമായിരുന്നു. പാശ്ചാത്യരുടെ ഭാഗത്തുനിന്നുണ്ടായ ആ പിഴവിന്റെ ഫലം തലമുറകള്‍ അനുഭവിക്കേണ്ടിവന്നു. ആ തെറ്റ് ഞങ്ങള്‍ ആവര്‍ത്തിക്കില്ല.” പാശ്ചാത്യനയങ്ങളെ വിമര്‍ശിച്ച് ബരാക്ക് ‘എക്‌സി’ല്‍ കുറിച്ചു.
ഒന്നാം ലോക മഹായുദ്ധത്തെ തുടര്‍ന്ന് റഷ്യയുടെയും ഇറ്റലിയുടെയും സമ്മതത്തോടെ ബ്രിട്ടനും ഫ്രാന്‍സും ഉണ്ടാക്കിയ രഹസ്യ ധാരണയാണ് സൈക്‌സ്-പീക്കോ ഉടമ്പടി. തങ്ങളുടെ സ്വാധീനവും നിയന്ത്രണവും ഉറപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി പരസ്പരസമ്മതത്തോടെ തയ്യാറാക്കിയ ഉടമ്പടിയാണിത്. അറബ് മേഖലകളില്‍, പ്രത്യേകിച്ച എണ്ണ സമ്പുഷ്ടമായ പ്രദേശങ്ങളില്‍ പാശ്ചാത്യ സ്വാധീനത്തിന് അടിത്തറയായത് ഈ ഉടമ്പടിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
“പ്രാദേശിക പ്രശ്‌നപരിഹാരങ്ങളുടെ കാലമാണ് ഇനി. പരിഹാരം പക്ഷെ പങ്കാളിത്തം, ബഹുമാനപൂര്‍വമായ നയതന്ത്രം എന്നിവയെ അടിസ്ഥാനമാക്കി ആകണമെന്നുമാത്രം. മധ്യപൂര്‍വരാജ്യങ്ങളിലേക്ക് പാശ്ചാത്യര്‍ പറന്നെത്തി എത്തരത്തില്‍ ജീവിക്കണം, നിങ്ങളുടെ കാര്യങ്ങള്‍ ഏതുവിധത്തില്‍ പരിഹരിക്കണം തുടങ്ങിയവയില്‍ പ്രഭാഷണം നടത്തുന്ന കാലമൊക്കെ കഴിഞ്ഞിരിക്കുന്നുവെന്ന് പ്രസിഡന്റ് ട്രംപ് മേയ് 13-ന് റിയാദില്‍ നടത്തിയ പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞതു പോലെ പാശ്ചാത്യ പ്രഭാവം അവസാനിച്ചിരിക്കുന്നു.” ടോം ബാരാക്ക് കുറിച്ചു.
അഹമ്മദ് അല്‍ ഷാറയുമായി മേയ് ആദ്യം ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. 25 കൊല്ലത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുരാജ്യങ്ങളുടേയും തലവന്‍മാര്‍ തമ്മില്‍ നേരിട്ടുള്ള കൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്ചയ്ക്കുമുന്‍പ് തന്നെ സിറയയുടെ മേല്‍ യുഎസ്ഏര്‍പ്പെടുത്തിയിരുന്ന ഉപരോധങ്ങള്‍ നീക്കാന്‍ ട്രംപ് നിര്‍ദേശിച്ചിരുന്നു. യൂറോപ്യന്‍ യൂണിയനും സിറിയയുടെ മേലുള്ള ഉപരോധങ്ങള്‍ നീക്കിയിരുന്നു. സിറിയയുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ അനുകൂലിച്ചാണ് രാഷ്ട്രങ്ങള്‍ നയപരമായ മാറ്റത്തിന് ഒരുങ്ങിയിരിക്കുന്നത്.