ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ പത്ത് വിക്കറ്റിന് തോൽപ്പിച്ച് ഗുജറാത്ത് ടൈറ്റൻസ് പ്ലേഓഫിൽ. ഗുജറാത്തിന്റെ ജയത്തോടെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും പഞ്ചാബ് കിങ്സും കൂടി പ്ലേഓഫിലേക്ക് കടന്നു. ഇനിയുള്ള ഒരേയൊരു പ്ലേഓഫ് സ്പോട്ടിനായി ഡൽഹി ക്യാപിറ്റൽസും മുംബൈ ഇന്ത്യൻസും ലക്നൗ സൂപ്പർ ജയന്റ്സും തമ്മിലാണ് പോര്. ഇതിൽ മുംബൈക്കാണ് മുൻതൂക്കം.
ഗുജറാത്ത് ടൈറ്റൻസിന് 18 പോയിന്റാണുള്ളത്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനും പഞ്ചാബ് കിങ്സിനും 17 പോയിന്റ് വീതവും. 14 പോയിന്റോടെയാണ് മുംബൈ ഇന്ത്യൻസ് നാലാം സ്ഥാനത്ത് നിൽക്കുന്നത്. ഡൽഹിക്കുള്ളത് 13 പോയിന്റും.
കെ എൽ രാഹുലിന്റെ സെഞ്ചുറി ബലത്തിൽ ഡൽഹി ക്യാപിറ്റൽസ് മുൻപിൽ വെച്ച 200 റൺസ് വിജയ ലക്ഷ്യം ഒരോവർ ശേഷിക്കെ വിക്കറ്റ് നഷ്ടമില്ലാത്തെ ജയിച്ചുകയറിയാണ് ഗുജറാത്ത് കരുത്ത് കാണിച്ചത്. രാഹുലിന്റെ സെഞ്ചുറിക്ക് സായ് സുദർശന്റെ സെഞ്ചുറിയിലൂടെ ഗുജറാത്ത് മറുപടി നൽകി. 61 പന്തിൽ നിന്ന് 12 ഫോറും നാല് സിക്സും പറത്തിയാണ് സായ് സുദർശൻ 108 റൺസ് നേടിയത്. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ 53 പന്തിൽ നിന്ന് മൂന്ന് ഫോറും ഏഴ് സിക്സും പറത്തി 93 റൺസ് എടുത്തു. ഡൽഹിയുടെ ആറ് ബോളർമാർക്കും ഗുജറാത്തിന്റെ ഓപ്പണിങ് സഖ്യത്തെ തകർക്കാനായില്ല.
ഈ ഐപിഎൽ സീസണിലെ ആദ്യ പത്ത് വിക്കറ്റ് ജയമാണ് ഇത്. ആദ്യ മൂന്ന് ഓവറിൽ തന്നെ ഗുജറാത്ത് 43 റൺസ് കണ്ടെത്തി. ഗുജറാത്ത് ടൈറ്റൻസ് സ്കോർ 50ൽ എത്തിയപ്പോൾ അതിൽ 12 റൺസ് മാത്രമായിരുന്നു ഗില്ലിൽ നിന്ന് വന്നത്. സായ് സുദർശനാണ് സ്കോറിങ്ങിന്റെ വേഗം കൂട്ടിക്കൊണ്ടിരുന്നത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഡൽഹിക്ക് ഓപ്പണർ ഡുപ്ലെസിസിനെ തുടക്കതിലെ നഷ്ടമായി. എന്നാൽ രാഹുലും അഭിഷേക് പൊരലും ചേർന്ന് 90 റൺസ് കൂട്ടുകെട്ടുണ്ടാക്കി. 35 പന്തിൽ നിന്ന് അർധ ശതകം തികച്ച കെ എൽ രാഹുൽ 60 പന്തിൽ നിന്നാണ് സ്കോർ മൂന്നക്കം കടത്തിയത്. രാഹുലിന്റെ സെഞ്ചുറി ബലത്തിൽ 199 എന്ന സ്കോറിലേക്ക് എത്താനായി എങ്കിലും 15-20 റൺസ് കുറവാണ് ഡൽഹി സ്കോർ ചെയ്തത്.