ഹൈദരാബാദ്: തെലങ്കാനയിൽ സ്ത്രീകളെ കൊണ്ട് മിസ് വേൾഡ് മത്സരാർഥികളുടെ കാൽ കഴുകിച്ച സംഭവം വിവാദമാകുന്നു. രാമപ്പ ക്ഷേത്രത്തിൽ സന്ദർശനം നടത്തുന്നതിനിടെയാണ് സംഭവം. വാർത്ത ഏജൻസിയായ പി.ടി.ഐയാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.
സമൂഹമാധ്യമങ്ങളിൽ കാൽ കഴുകുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രാമപ്പ ക്ഷേത്രത്തിൽ സന്ദർശനം നടത്തിയപ്പോൾ മിസ് വേൾഡ് മത്സരാർഥികളുടെ കാലിലേക്ക് സ്ത്രീകൾ വെള്ളമൊഴിക്കുന്നതും ടവൽ ഉപയോഗിച്ച് ഇത് തുടച്ചുകൊടുക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
പാരമ്പര്യമായ ആചാരത്തിന്റെ ഭാഗമായാണ് ഇങ്ങനെ ചെയ്തതെന്നാണ് തെലങ്കാന സർക്കാറിന്റെ വിദശീകരണം. അതിഥി ദേവോ ഭവ എന്ന തത്വത്തിൽ ഊന്നിയാണ് മത്സരാർഥികളുടെ കാൽ കഴുകിയതെന്നാണ് വിശദീകരണം. എന്നാൽ, സംഭവത്തിൽ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി.
കോൺഗ്രസ് മുഖ്യമന്ത്രിക്ക് സ്വയബുദ്ധി നഷ്ടമായെന്ന് ബി.ആർ.എസ് നേതാവ് കെ.ടി രാമറാവു പറഞ്ഞു. കേന്ദ്രമന്ത്രിയും ബി.ജെ.പി അധ്യക്ഷനുമായ ജി.കിഷൻ റെഡ്ഡിയും സംഭവത്തിൽ പ്രതിഷേധവുമായി രംഗത്തെത്തി. ഇന്ത്യക്കാരെ വിദേശകളുടെ കൽക്കീഴിലാക്കാനുള്ള ശ്രമങ്ങളാണ് കോൺഗ്രസ് നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.