Wednesday, June 18, 2025
HomeAmericaആപ്പിള്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് ഡൊണാള്‍ഡ് ട്രംപ്

ആപ്പിള്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് ഡൊണാള്‍ഡ് ട്രംപ്

ദോഹ: ടെക് ഭീമന്‍മാരായ ആപ്പിള്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആപ്പിള്‍ സി ഇ ഒ ടിം കുക്കിനോടാണ് ട്രംപ് തന്റെ അതൃപ്തി പരസ്യമാക്കിയത്. ആപ്പിള്‍ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതിനെ താന്‍ പിന്തുണയ്ക്കുന്നില്ല എന്നും ഇന്ത്യയ്ക്ക് വേണമെങ്കില്‍ സ്വയം ചെയ്യട്ടെ എന്നും അദ്ദേഹം പറഞ്ഞു.

ദോഹയില്‍ നടന്ന ഒരു ബിസിനസ് പരിപാടിയില്‍ സംസാരിക്കുന്നതിനിടെ ആയിരുന്നു ട്രംപിന്റെ പ്രതികരണം. തനിക്ക് ടിം കുക്കുമായി ചെറിയ പ്രശ്‌നമുണ്ട് എന്ന് പറഞ്ഞ് കൊണ്ടായിരുന്നു ട്രംപ് സംസാരിച്ച് തുടങ്ങിയത്. ‘എന്റെ സുഹൃത്തേ, ഞാന്‍ നിങ്ങളോട് വളരെ നല്ല രീതിയിലാണ് പെരുമാറുന്നത്. നിങ്ങള്‍ 500 ബില്യണ്‍ ഡോളറുമായി വരുന്നു, പക്ഷേ ഇപ്പോള്‍ നിങ്ങള്‍ ഇന്ത്യയിലുടനീളം നിര്‍മ്മാണം നടത്തുന്നുണ്ടെന്ന് ഞാന്‍ കേട്ടു.

നിങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മാണം നടത്തണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇന്ത്യയെ പരിപാലിക്കണമെങ്കില്‍ നിങ്ങള്‍ക്ക് ഇന്ത്യയില്‍ നിര്‍മ്മാണം നടത്താം, കാരണം ഇന്ത്യ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന താരിഫ് രാജ്യങ്ങളിലൊന്നാണ്, അതിനാല്‍ ഇന്ത്യയില്‍ വില്‍ക്കാന്‍ വളരെ ബുദ്ധിമുട്ടാണ്,’ ട്രംപ് പറഞ്ഞു. വാഷിംഗ്ടണ്‍ ഡിസിക്ക് ഒരു കരാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് യാതൊരു താരിഫും ഈടാക്കില്ലെന്നും ട്രംപ് അവകാശപ്പെട്ടു.

എന്നാല്‍ ഇന്ത്യ ഇതുവരെ അത്തരമൊരു പ്രഖ്യാപനം നടത്തിയിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഇന്ത്യ ഞങ്ങള്‍ക്ക് ഒരു കരാര്‍ വാഗ്ദാനം ചെയ്തു. അതില്‍ അവര്‍ ഞങ്ങളോട് താരിഫ് ഈടാക്കില്ലെന്ന് അക്ഷരാര്‍ത്ഥത്തില്‍ സമ്മതിച്ചിട്ടുണ്ട്. ടിം, ഞങ്ങള്‍ നിങ്ങളോട് വളരെ നല്ല രീതിയിലാണ് പെരുമാറുന്നത്, വര്‍ഷങ്ങളായി ചൈനയില്‍ നിങ്ങള്‍ നിര്‍മ്മിച്ച എല്ലാ പ്ലാന്റുകളും ഞങ്ങള്‍ സഹിക്കുന്നു.

നിങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതില്‍ ഞങ്ങള്‍ക്ക് താല്‍പ്പര്യമില്ല. ഇന്ത്യയ്ക്ക് സ്വയം പരിപാലിക്കാന്‍ കഴിയും,’ ട്രംപ് പറഞ്ഞു. ലോകമെമ്പാടും ഐഫോണുകള്‍ക്കും മാക്ബുക്കുകള്‍ക്കും ആവശ്യക്കാര്‍ ഏറുന്നതിനിടെ ആപ്പിള്‍ യുഎസില്‍ ഉത്പാദനം വികസിപ്പിക്കാന്‍ ഒരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. ആപ്പിള്‍ ഇന്ത്യയിലെ ഉല്‍പ്പാദനം വിപുലീകരിക്കാനും യു എസ് ഭരണകൂടത്തിന്റെ താരിഫ് നീക്കത്തെ നേരിടാന്‍ ചൈനയില്‍ നിന്ന് ഉല്‍പ്പാദനം മാറ്റാനും പദ്ധതിയിടുന്നതിനിടെയാണ് ട്രംപിന്റെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments