ഖ്നോ: വിവാഹചടങ്ങിൽ ഡാൻസറെ കടന്നുപിടിച്ച് ചുംബിച്ച സംഭവത്തിൽ ബി.ജെ.പി നേതാവിനെതിരെ കേസ്. ബബൻ സിങ് രഘുവൻഷിക്കെതിരെയാണ് കേസ്. സമൂഹമാധ്യമങ്ങളിൽ നർത്തകിയോട് ബി.ജെ.പി നേതാവ് മോശമായി പെരുമാറുന്ന ദൃശ്യങ്ങൾ വൈറലായിരുന്നു.
ബി.ജെ.പി നേതാവ് നർത്തകിയെ മോശമായി സ്പർശിക്കുന്നതും ചുംബിക്കുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വിഡിയോ വൈറലായതിന് പിന്നാലെ ബബൻ സിങ്ങിനെ പാർട്ടി പദവികളിൽ നിന്ന് ബി.ജെ.പി നീക്കി. റാസ്റയിലെ സഹകരണ മില്ലിന്റെ ഡെപ്യൂട്ടി ചെർമാനുമാണ് രഘുവൻഷി.
അതേസമയം, തന്റെ പ്രതിഛായ മോശമാക്കാനുള്ള നീക്കങ്ങളാണ് ഉണ്ടാവുന്നതെന്ന് ബി.ജെ.പി നേതാവ് പറഞ്ഞു. എം.എൽ.എ കെത്കി സിങാണ് തനിക്കെതിരെ ഗൂഢാലോചന നടത്തിയതെന്നും വ്യാജ വിഡിയോയാണ് പുറത്തിറക്കിയതെന്നും അദ്ദേഹം പറഞ്ഞു. വിവാഹചടങ്ങിൽ കെത്കിയും പങ്കെടുത്തിരുന്നു. അവർ വിവാഹവീട്ടിൽ വെച്ച് തനിക്കെതിരെ ഗൂഢാലോചന നടത്തുകയും വിഡിയോ ചിത്രീകരിക്കുകയുമായിരുന്നുവെന്ന് ബി.ജെ.പി നേതാവ് പറഞ്ഞു.
അതേസമയം, സംഭവത്തെ ഗൗരവത്തോടെയാണ് സമീപിക്കുന്നതെന്ന് ബി.ജെ.പി ജില്ലാ നേതൃത്വം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബബൻസിങ്ങിനെ ചുമതലകളിൽ നിന്ന് നീക്കിയുള്ള ബി.ജെ.പിയുടെ പ്രഖ്യാപനമെത്തിയത്.