വാഷിങ്ടൻ : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ഖത്തർ ഭരിക്കുന്ന രാജകുടുംബത്തിന്റെ പാരിതോഷികമായി ആഡംബര വിമാനം. വാഗ്ദാനം പരിഗണനയിലാണെന്ന് വൈറ്റ്ഹൗസ് സ്ഥിരീകരിച്ചതോടെ വിവാദം. യുഎസ് പ്രതിരോധ വകുപ്പിന് ഖത്തർ സമ്മാനിക്കാനൊരുങ്ങുന്ന ബോയിങ് 747–8 വിമാനം പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയർ ഫോഴ്സ് വൺ ആയി ഉപയോഗിക്കാനാണ് ആലോചിക്കുന്നത്. ഇതിന്റെ നിയമവശങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് വൈറ്റ്ഹൗസ് വക്താവ് കാരലിൻ ലെവിറ്റ് അറിയിച്ചു.
പുതിയ ബോയിങ് 747–8 വിമാനത്തിന് ഏകദേശം 40 കോടി ഡോളറാണ് (3396 കോടി രൂപ) വില. ഖത്തർ വിമാനം വൈറ്റ്ഹൗസ് സ്വീകരിച്ചാൽ, യുഎസ് സർക്കാരിനു ലഭിച്ചിട്ടുള്ള വിലകൂടിയ പാരിതോഷികങ്ങളിലൊന്നായി മാറും. ഇസ്രയേൽ–ഹമാസ് വെടിനിർത്തൽ ചർച്ചകളിൽ മധ്യസ്ഥത വഹിക്കുന്നതുൾപ്പെടെ ഖത്തറുമായി യുഎസിന് വളരെ അടുത്ത ബന്ധമാണ്. പുതിയൊരു എയർ ഫോഴ്സ് വൺ വാങ്ങുന്നതിനെക്കാൾ നല്ലത് ഖത്തറിന്റെ സമ്മാനം സ്വീകരിക്കുന്നതാണെന്നാണ് ട്രംപിന്റെ നിലപാട്. ഈ വിമാനം പ്രസിഡന്റ് പദവി ഒഴിഞ്ഞതിനുശേഷം താൻ ഉപയോഗിക്കില്ലെന്നും ട്രംപ് പറഞ്ഞു.