വത്തിക്കാൻ സിറ്റി: ഇന്ത്യ-പാക് വെടിനിർത്തൽ സ്വാഗതം ചെയ്ത് ലിയോ പതിനാലാമൻ മാർപാപ്പ. ചുമതലയേറ്റ ശേഷമുള്ള തന്റെ ആദ്യത്തെ ഞായറാഴ്ച കുർബാനയിലായിരുന്നു മാർപാപ്പയുടെ പരാമർശം. ലോകത്തുടനീളമുള്ള സംഘർഷങ്ങളെ കുറിച്ചും ലിയോ മാർപാപ്പ പ്രസംഗത്തിൽ പറഞ്ഞു. മൺമറഞ്ഞ ഫ്രാൻസിസ് മാർപാപ്പയുടെ അതേ നിലപാടുകൾ തന്നെയാണ് പിൻഗാമിയായ തന്റേതെന്നും ഉറപ്പിക്കുന്ന വാക്കുകളായിരുന്നു ലിയോ മാർപാപ്പയുടെതും.
ലോകത്തെ നശിപ്പിക്കുന്ന സംഘർഷങ്ങളെ അപലപിച്ച ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുകളും ലിയോ മാർപാപ്പ ഉദ്ധരിച്ചു. ഇനിയൊരു യുദ്ധം ഒരിക്കലും ഉണ്ടായിക്കൂടാ എന്നും അദ്ദേഹം എടുത്തുപറഞ്ഞു. ഗസ്സയിലെ കഷ്ടതയനുഭവിക്കുന്ന ജനതയെയും യുക്രെയ്നിൽ യുദ്ധം തളർത്തിയ ജനലക്ഷങ്ങളെയും അദ്ദേഹം പ്രസംഗത്തിൽ സൂചിപ്പിച്ചു.
ലോകമെങ്ങും സമാധാനമെന്ന അത്ഭുതം സംഭവിക്കാനായി താൻ ദൈവത്തോട് പ്രാർഥിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലക്ഷക്കണക്കിന് വിശ്വാസികളാണ് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ പുതിയ മാർപാപ്പയുടെ പ്രസംഗം കേൾക്കാൻ ഒത്തുകൂടിയത്. മേയ് എട്ടിനാണ് ലിയോ പതിനാലാമൻ പുതിയ മാർപാപ്പയായി ചുമതലയേറ്റത്.മൂന്നുദിവസത്തെ സൈനിക നീക്കത്തിന് ശേഷമാണ് ഇന്ത്യ പാകിസ്താനുമായി വെടിനിർത്തലിന് തയാറായത്. വെടിനിർത്തലിന് ശേഷവും പാകിസ്താൻ പ്രകോപനം തുടർന്നിരുന്നു