ജമ്മു: ജമ്മു കശ്മീരിലെ ഇന്ത്യൻ സൈനിക കേന്ദ്രങ്ങളെയും ഗ്രാമങ്ങളെയും സിവിലിയന്മാരെയും ലക്ഷ്യമിട്ട് പാകിസ്താന്‍റെ കനത്ത ആക്രമണം. നിയന്ത്രണരേഖയിലും രാജ്യാന്തര അതിർത്തിയിലുമാണ് ഡ്രോൺ, ഷെൽ ആക്രമണങ്ങൾ നടത്തിയത്.
രാജ്യാന്തര അതിർത്തിയോട് ചേർന്നുള്ള ഉറി, ജമ്മു, ഉധംപൂർ, സാംബ, അഖ്നൂർ, നഗ്രോട്ട, പത്താൻകോട്ട് എന്നിവിടങ്ങൾ ലക്ഷ്യമിട്ടായിരുന്നു പാകിസ്താന്‍റെ ആക്രമണം. അമ്പതോളം ഡ്രോണുകളാണ് പാക് സൈന്യം തൊടുത്തുവിട്ടത്.
അതേസമയം, ഇന്ത്യ അതിർത്തി പ്രദേശങ്ങളിൽ വിന്യസിച്ച വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് പാക് ഡ്രോണുകളെ സുരക്ഷാസേന പ്രതിരോധിച്ചു. എൽ-70 തോക്കുകൾ, സു-23 എം.എം, ഷിൽക്ക സിസ്റ്റങ്ങൾ, മറ്റ് നൂതന പ്രതിരോധ ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ചായിരുന്നു പ്രതിരോധം.
ജമ്മു കശ്മീരിലെ ഉറി, പൂഞ്ച്, രജൗരി എന്നിവിടങ്ങളിൽ കനത്ത ഷെല്ലാക്രമണമാണ് പാക് സേന നടത്തിയത്. ഷെല്ലാക്രമണത്തിൽ ഉറി സ്വദേശിയായ സ്ത്രീ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു.
വടക്കൻ കശ്മീരിലെ ബാരാമുല്ല ജില്ലയിലെ ഗ്രാമങ്ങളെയും സിവിലിയന്മാരെയും ലക്ഷ്യമിട്ടായിരുന്നു പാക് ആക്രമണം.റസേർവാനിയിൽ നിന്ന് ബാരാമുല്ലയിലേക്ക് പോവുകയായിരുന്ന വാഹനത്തിൽ മൊഹുറക്ക് സമീപത്തുവച്ച് ഷെൽ പതിച്ചതായാണ് റിപ്പോർട്ട്.