വാഷിങ്ടണ്‍: ഡൊണാൾഡ് ട്രംപ് യു.എസ് പ്രസിഡന്‍റായി അധികാരമേറ്റ ശേഷമുള്ള ആദ്യ 100 ദിവസങ്ങൾ സംഭവ ബഹുലമായിരുന്നു. ഈ 100 ദിവസങ്ങൾകൊണ്ട് ചില്ലറ കാര്യങ്ങളല്ല ട്രംപ് ചെയ്തുകൂട്ടിയത്. ലോകം മുഴുവൻ അമ്പരന്ന, ഞെട്ടിയ തീരുമാനങ്ങൾ, പ്രഖ്യാപനങ്ങൾ, സോഷ്യൽ മീഡിയ പോസ്റ്റുകൾ. അതിൽ പലതും ലോകക്രമം തന്നെ മാറ്റിമറിക്കുന്നവയായിരുന്നു. അധികാരമേറ്റ് 100 ദിവസങ്ങൾ പൂർത്തിയാക്കുമ്പോൾ ഇതിനകം 140 എക്സിക്യുട്ടീവ് ഉത്തരവുകളിൽ അദ്ദേഹം ഒപ്പുവച്ചു. അവയിൽ 36 എണ്ണം ആദ്യ ആഴ്ചയിൽ തന്നെയാണ് ഒപ്പിട്ടത്. വിവാദ ഉത്തരവുകളിൽ പലതും കോടതി ഇടപെട്ട് സ്റ്റേ ചെയ്യുന്ന സാഹചര്യവുമുണ്ടായി.
ലോകാരോഗ്യ സംഘടനയിൽ നിന്നുള്ള പിന്മാറ്റമായിരുന്നു ആദ്യ തീരുമാനങ്ങളിൽ ഒന്ന്. ഇതോടെ എയ്ഡ്സ് നിയന്ത്രണത്തിനും മറ്റുമായി ലോകാരോഗ്യ സംഘടനയ്ക്കും യുഎന്നിനും ഉൾപ്പെടെ നൽകി വന്നിരുന്ന സഹായത്തിന്റെ 90 ശതമാനവും നിലച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന് പേരുകേട്ട നാട്ടിൽ നിന്ന് പലസ്തീൻ അനുകൂല നിലപാടുകളുടെ പേരിൽ ഇന്ത്യൻ വിദ്യാർത്ഥികൾ ഉൾപ്പെടെ നാട് കടത്തപ്പെടുന്നതും ഈ 100 ദിവസത്തിനുള്ളിൽ ലോകം കണ്ടു. പരാതികളിൽ കോടതി ഇടപെട്ടതോടെയാണ് പലർക്കും ആശ്വാസം ലഭിച്ചത്. സർവകാലാശാലകൾക്കുള്ള സർക്കാർ ധനസഹായങ്ങളും നിർത്തലാക്കിയതും ഈ 100 ദിവസങ്ങൾക്കുള്ളിൽത്തന്നെ. അങ്ങനെ ലോകത്തെ മുഴുവൻ ബാധിക്കുന്ന പ്രഖ്യാപനങ്ങളാണ് ട്രംപ് നടത്തിയതെല്ലാം.
ഏതായാലും ഈ തീരുമാനങ്ങളെല്ലാം ട്രംപിന്റെ ജനപ്രീതിയിൽ വരുത്തിയത് വലിയ ഇടിവാണ്. സിഎൻഎൻ പോൾ പ്രകാരം 100 ദിവസത്തെ പ്രവർത്തനത്തിനുള്ള അമേരിക്കൻ പ്രസിഡന്റുമാർക്കുള്ള റേറ്റിംഗിൽ ഏറ്റവും പിന്നിലാണിപ്പോൾ ട്രംപിന്റെ സ്ഥാനം. 41 % ആളുകൾ മാത്രമാണ് ട്രംപിന്‍റെ പ്രസിഡൻസിയിൽ തൃപ്തി രേഖപ്പെടുത്തിയത്. ഇതിന് മുൻപ് 100 ദിവസത്തെ പ്രകടന വിലയിരുത്തലിൽ ഏറ്റവും കുറഞ്ഞ റേറ്റിങ് നേടിയ പ്രസിഡന്റും ട്രംപ് തന്നെ ആയിരുന്നു. 2017 ലായിരുന്നു ഇത്.
രാജ്യത്തെ സാമ്പത്തിക സ്ഥിതി ട്രംപ് പ്രതിസന്ധിയിലാക്കി എന്നാണ് കൂടുതൽ പേരും പറഞ്ഞത്. സർവേയിൽ വിലയിരുത്തിയത് സാമ്പത്തിക സ്ഥിതി അടക്കം 7 മാനദണ്ഡങ്ങളായിരുന്നു. ട്രംപിന്റെ കുടിയേറ്റ നയങ്ങളെയും നിരവധി പേർ വിമർശിച്ചു. ഭരണം മെച്ചപ്പെടുത്താനായി ട്രംപ് സ്വീകരിച്ച പദ്ധതികൾക്കും ജനപിന്തുണ കുറവാണ്. തന്റെ നയങ്ങളിൽ നിന്ന് പിന്നോട്ടു പോകാൻ ട്രംപ് തയാറാകുമോ എന്നതാണ് ഇനിയറിയാനുള്ളത്.