തൃശൂർ ∙ ആശാ പ്രവര്‍ത്തകരുടെ സമരത്തെ പിന്തുണച്ച് അഭിപ്രായപ്രകടനം നടത്തുന്നതിനു കലാമണ്ഡലം കല്‍പിത സര്‍വകലാശാലയുടെ ചാന്‍സലറായ പ്രശസ്ത നര്‍ത്തകി മല്ലിക സാരാഭായിക്ക് വിലക്കെന്ന് റിപ്പോർട്ട്. ആശാ പ്രവര്‍ത്തകരെ പിന്തുണയ്‌ക്കുന്ന സാംസ്കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്‌മ ഇന്ന് തൃശൂരില്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് മല്ലിക സാരാഭായി ആരോപണം ഉന്നയിച്ചത്. ആരാണ് വിലക്കിയതെന്നു വ്യക്തമാക്കിയില്ലെങ്കിലും കടുത്ത അതൃപ്തി പ്രകടമാക്കി മല്ലിക സാരാഭായി സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടു.
‘‘ഒരു സർവകലാശാലയുടെ ചാൻസലറായിരിക്കുക എന്നത് എന്താണ് എന്നതിന്റെ രുചി ഇന്നാദ്യമായി എനിക്കറിയാൻ കഴിഞ്ഞു. സംസാരത്തിനുള്ള വിലക്ക്. വേതനവർദ്ധനവിനുവേണ്ടിയുള്ള ആശാ വർക്കർമാരുടെ ഒരു സമരം തൃശൂരിൽ നടക്കുന്നുണ്ട്. ഈ തൊഴിലാളികൾ എല്ലായിടത്തും പ്രധാനപ്പെട്ട ജോലിയാണ് ചെയ്യുന്നതെന്നും അവർക്ക് മതിയായ പ്രതിഫലം ലഭിക്കുകയോ അവരെ വേണ്ടവണ്ണം പ്രയോജനപ്പെടുത്തുകയോ ചെയ്യുന്നില്ലയെന്നും ഞാൻ കരുതുന്നു.
അവരുടെ ശമ്പളവർധനവിനു വേണ്ടി പൗരസമൂഹത്തിൽ നിന്നുമുള്ള ഒരു ധനസമാഹരണ പരിപാടിക്ക് സാറാ ജോസഫ് നേതൃത്വം കൊടുക്കുന്നുണ്ട്. എന്നോട് അഭിപ്രായം ചോദിക്കുകയും ഞാൻ എന്റെ ജീവിതത്തിലുടനീളം ചെയ്തിട്ടുള്ളതുപോലെ അതു പറയുകയും ചെയ്തു. ഹാ, അതു ഇനിമേൽ പാടില്ലത്രേ. ഹും. എനിക്ക് എങ്ങനെ ഞാനല്ലാതെയാകാൻ കഴിയും ? ഞാൻ അങ്ങനെ ആഗ്രഹിക്കുക പോലും ചെയ്യുന്നുണ്ടോ.?’ – മല്ലിക സാരാഭായി സമൂഹമാധ്യമ പോസ്റ്റിൽ കുറിച്ചു.
അതേസമയം, കലാമണ്ഡലം ചാന്‍സിലര്‍ മല്ലിക സാരാഭായിക്ക് വിലക്കേര്‍പ്പെടുത്തിയത് തരംതാണ നടപടിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പ്രതികരിച്ചു. ആശാസമരത്തെ പിന്തുണയ്‌ക്കുന്നവരെ വിലക്കിയാല്‍ സര്‍ക്കാരിനെ ജനങ്ങള്‍ താമസിയാതെ വിലക്കുമെന്നും അദ്ദേഹം പറഞ്ഞു.