കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകർ പിടിയിലായതോടെ സിനിമ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് അന്വേഷണം ശക്തമാക്കുന്നു. ഞായറാഴ്ച പുലർച്ചയാണ് സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ, ഇവരുടെ സുഹൃത്ത് ഷാലിഫ് മുഹമ്മദ് എന്നിവരെ എക്സൈസ് പിടികൂടിയത്. സുഹൃത്ത് കൂടിയായ ഛായാഗ്രഹകൻ സമീർ താഹിറിന്റെ എറണാകുളം ഗോശ്രീ പാലത്തിന് സമീപമുള്ള ഫ്ലാറ്റിൽനിന്നാണ് ഇവർ പിടിയിലായത്.
ലഹരിസംഘങ്ങൾ തമ്പടിക്കുന്നുവെന്ന വിവരത്തെത്തുടർന്ന് രണ്ട് മാസത്തോളമായി ഫ്ലാറ്റ് നിരീക്ഷണത്തിലായിരുന്നു. പലവട്ടം പ്രാഥമിക പരിശോധനകൾ നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചിരുന്നില്ല. ഒടുവിലാണ് ഞായറാഴ്ച പുലർച്ച രണ്ട് മണിയോടെ നടത്തിയ മിന്നൽപരിശോധനയിൽ സംവിധായകർതന്നെ വലയിലായത്.
സിനിമ മേഖലയുമായി ബന്ധപ്പെട്ട നിരവധിപേർ ഫ്ലാറ്റിലെ നിത്യസന്ദർശകരായിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ പലരുടെയും കൈവശം ഫ്ലാറ്റിന്റെ ഡ്യൂപ്ലിക്കേറ്റ് കീയുമുണ്ടായിരുന്നു. ഇവരിലാർക്കൊക്കെ ലഹരിസംഘങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്താൻ വിശദ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീർ താഹിറിനെ ചോദ്യംചെയ്യുന്നതോടെ കൂടുതൽ വ്യക്തത വരുമെന്നാണ് ഉദ്യോഗസ്ഥ വിലയിരുത്തൽ.
ഇതേസമയം നടന്മാരും സംവിധായകരും അടക്കം കൂടുതൽപേർ പ്രതിസ്ഥാനത്ത് വന്നതോടെ പരിശോധന ശക്തമാക്കുന്ന കാര്യത്തിൽ സിനിമ സംഘടനകളും നിലപാട് മയപ്പെടുത്തിയിട്ടുണ്ട്.നേരത്തേ പരിശോധനയുടെ പേരിൽ ഷൂട്ടിങ് തടസ്സപ്പെട്ടാൽ വലിയ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് ചൂണ്ടിക്കാണിച്ചാണ് സംഘടനകൾ പരിശോധനയെ എതിർത്തത്. എന്നാൽ, പുതിയ സംഭവവികാസങ്ങളോടെ സെറ്റുകളിലെ പരിശോധനയെ എതിർക്കില്ലെന്ന നിലപാടുമായി ഫെഫ്ക പ്രസിഡൻറ് സിബി മലയിൽ അടക്കം രംഗത്തുവന്നിട്ടുണ്ട്.