വാഹനങ്ങളുടെ ബാഹുല്യവും അത് മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണവും രാജ്യ തലസ്ഥാനമായ ഡൽഹിയെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. മലിനീകരണത്തിന്റെ തോത് കുറയ്ക്കുന്നതിനുള്ള പ്രതിരോധ നടപടികൾ കൈകൊള്ളുന്നുണ്ടെങ്കിലും അതൊന്നും തന്നെ വായുമലിനീകരണത്തിന്റെ വ്യാപ്തി കുറയ്ക്കാൻ സഹായകരമാകുന്നില്ലെന്നാണ് ഏറ്റവും പുതിയ റിപോർട്ടുകൾ. കാലപ്പഴക്കം ചെന്ന പെട്രോൾ, ഡീസൽ വാഹനങ്ങൾ നിരോധിക്കുക, ഇലക്ട്രിക്-സി എൻ ജി വാഹനങ്ങൾ വാങ്ങുന്നതിനു ജനങ്ങളെ പ്രോത്സാഹിപ്പിക്കുക പോലുള്ള നടപടികൾ സ്വീകരിച്ച ഗവണ്മെന്റ് ഒരുപടി കൂടി കടന്ന് കടുത്ത തീരുമാനങ്ങളിലേക്കു നീങ്ങുകയാണ്. ഒരു കുടുംബത്തിൽ വാങ്ങാൻ കഴിയുന്ന ഡീസൽ-പെട്രോൾ വാഹനങ്ങളുടെ എണ്ണത്തിൽ നിയന്ത്രണം കൊണ്ടുവരാനാണ് ഡൽഹി സർക്കാറിന്റെ അടുത്ത നീക്കം.
മലിനീകരണം തടയുന്നതിനായി തയാറാക്കിയിട്ടുള്ള കരട് നിർദേശങ്ങളിലാണ് മേൽസൂചിപ്പിച്ചത് പോലുള്ള തീരുമാനങ്ങൾ. ഒരു കുടുംബത്തിന് വാങ്ങാൻ കഴിയുന്ന പെട്രോൾ-ഡീസൽ കാറുകളുടെ എണ്ണത്തിലുള്ള നിയന്ത്രണം മാത്രമല്ല, പെട്രോൾ ഉപയോഗിക്കുന്ന സ്കൂട്ടറുകൾ, ബൈക്കുകൾ എന്നിവയും പൂർണമായും നിരോധിക്കാനും ഡൽഹി ഗവണ്മെന്റ് ആലോചിക്കുന്നുണ്ട്. ഈ നിർദേശങ്ങൾ പ്രകാരം ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്ന കാറുകൾ ഒരു വീട്ടിൽ രണ്ടെണ്ണം മാത്രമായി പരിമിതപ്പെടുത്തുമെന്നാണ് വിലയിരുത്തലുകൾ. കൂടാതെ, ഹൈബ്രിഡ് വാഹനങ്ങൾക്ക് നികുതിയിളവ് നൽകി, അത്തരം വാഹനങ്ങൾ വാങ്ങുന്നതിനു ജനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള നീക്കവും ഗവൺമെന്റിന്റെ ഭാഗത്തു നിന്നുമുണ്ടാകും. ഹൈബ്രിഡ് വാഹനങ്ങളുടെ വിലയിൽ പതിനഞ്ച് ശതമാനം കുറവ് വരുന്ന രീതിയിലുള്ള നികുതിയിളവ് നൽകാനായിരിക്കും ഗവണ്മെന്റ് തീരുമാനിക്കുക എന്നാണ് റിപോർട്ടുകൾ.