മസ്കത്ത് (ഒമാൻ) : തെക്കൻ ഇറാനിലെ ബന്ദർ അബ്ബാസിനു സമീപം ഷഹീദ് റജയി തുറമുഖത്തുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 40 ആയി. ആയിരത്തോളം പേർക്കു പരുക്കേറ്റു. 6 പേരെ കാണാതായി. കണ്ടെയ്നറുകളിൽ സൂക്ഷിച്ചിരുന്ന മിസൈൽ ഇന്ധനം കൈകാര്യം ചെയ്യുന്നതിനിടെയുണ്ടായ സുരക്ഷാ പിഴവാണു സ്ഫോടനത്തിനു കാരണമായതെന്നാണു റിപ്പോർട്ടുകൾ. എന്നാൽ ഇത് ഇറാൻ പ്രതിരോധ മന്ത്രാലയം നിഷേധിച്ചു.
തുറമുറഖത്തു സൂക്ഷിച്ചിരുന്ന രാസവസ്തുശേഖരമാണു സ്ഫോടനത്തിനു കാരണമായതെന്ന് ഇറാൻ സർക്കാർ നിയന്ത്രണത്തിലുള്ള ഐആർഎൻഎ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. രാസവസ്തുക്കളുമായി കഴിഞ്ഞ മാസം ഇവിടെ ചരക്കെത്തിയിരുന്നതായി അസോഷ്യേറ്റഡ് പ്രസ് വാർത്താ ഏജൻസിയും സ്ഥിരീകരിച്ചു. തുറമുഖത്തിന് കിലോമീറ്ററുകൾ ദൂരെയുള്ള പ്രദേശങ്ങളിൽ വരെ ആഘാതം അനുഭവപ്പെട്ടു.
തകർന്ന കെട്ടിടങ്ങൾക്കിടയിൽ കൂടുതൽ ആളുകൾ കുടുങ്ങിയിട്ടുണ്ടാകാമെന്നും സംശയിക്കുന്നു. ഇറാൻ, യുഎസ് പ്രതിനിധികൾ തമ്മിൽ ഒമാനിൽ ആണവചർച്ച നടക്കുന്നതിനിടെയാണ് സ്ഫോടനം.