കൊച്ചി: ഷൈൻ ടോം ചാക്കോക്കെതിരായ നടപടി താക്കീതിലൊതുക്കി സിനിമാ സംഘടനകൾ. ഫെഫ്ക ഭാരവാഹികൾ ഷൈനിനെ വിളിച്ചുവരുത്തി വിശദീകരണം ചോദിച്ചു. ഷൈനിന് ഒരു അവസരം കൂടി നൽകുമെന്നും സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗത്തിൽ കർശന നടപടി എടുക്കുമെന്നും ഫെഫ്ക വ്യക്തമാക്കി.
ഇന്നലെ ചേർന്ന സൂത്രവാക്യം സിനിമയുടെ ഐസി യോഗത്തിൽ വിൻസിയുടെ പരാതി ഒത്തുതീർപ്പിലേക്ക് എത്തിയ പശ്ചാത്തലത്തിലാണ് ഫെഫ്കയും ഷൈൻ ടോം ചാക്കോയെ വിളിച്ച് വരുത്തി വിശദീകരണം ചോദിച്ചത്. ഫെഫ്ക ഭാരവാഹികൾ ഷൈനുമായി അരമണിക്കൂറോളം ചർച്ച നടത്തി. ഷൈനിന് കർശനമായ താക്കീത് നൽകിയിട്ടുണ്ടെന്നും സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുമെന്നും ഫെഫ്ക വ്യക്തമാക്കി.
അതേസമയം വിൻസിയുടെ പരാതിയിൽ ഐസി റിപ്പോർട്ടിൽ ഇടപെടില്ലെന്നും റിപ്പോർട്ടിന് അനുസരിച്ച് ആകും തുടർ നടപടിയെന്നും ഫെഫ്ക ഭാരവാഹികൾ പറഞ്ഞു . ഐസി റിപ്പോർട്ട് സിനിമയുടെ നിർമ്മാതാവിന് സംഘം ഉടൻ കൈമാറും.