പട്ന : ലേസർ രശ്മി കോക്പിറ്റിലേക്ക് പ്രകാശിച്ചതിനെ തുടർന്ന് വിമാനാപകടം ഒഴിവായത് തലനാരിഴയ്ക്ക്. പുണെയിൽ നിന്ന് പട്നയിലേക്ക് സർവീസ് നടത്തുകയായിരുന്ന ഇൻഡിഗോ വിമാനമാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. പുണെയിലെ ജയപ്രകാശ് നാരായൺ രാജ്യാന്തര വിമാനത്താവളത്തിൽ വ്യാഴാഴ്ച ലാൻഡിങിനിടെയാണ് സംഭവം. വൈകിട്ട് 6.40ന് ലാൻഡിങിനിടെ ഇൻഡിഗോയുടെ 6E-653 വിമാനത്തിന്റെ കോക്പിറ്റിലേക്ക് ലേസർ രശ്മികൾ അടിക്കുകയായിരുന്നു. പിന്നാലെ വിമാനം ആടിയുലഞ്ഞു. എങ്കിലും പൈലറ്റ് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യിക്കുകയായിരുന്നു. തുടർന്ന് വിമാനം അഹമ്മദാബാദിലേക്ക് പുറപ്പെട്ടു.
വിമാനത്താവളത്തിനു സമീപത്ത് ലേസർ രശ്മികൾ ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ അധികൃതർ നിർദേശം നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ലേസർ രശ്മികളുടെ ഉപയോഗം മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് ആശങ്കയുണ്ടെന്നും എയർ ട്രാഫിക് കൺട്രോൾ ഉദ്യോഗസ്ഥർ പറഞ്ഞു.
‘‘ വിവാഹ സീസൺ ആരംഭിച്ചതിനാൽ ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ട്. ഗോള റോഡിലും സമീപ പ്രദേശങ്ങളിലും ഹാളുകളുണ്ട്. വിവാഹ ചടങ്ങിനോടനുബന്ധിച്ച് ഡിജെ ലൈറ്റുകൾ ഉപയോഗിക്കുന്നു. ഇത് പൈലറ്റുമാർക്ക് അസൗകര്യമുണ്ടാക്കുന്നു’’– ഉദ്യോഗസ്ഥരിൽ ഒരാൾ ദേശീയ മാധ്യമത്തോട് പ്രതികരിച്ചു