Sunday, May 4, 2025
HomeNews5000 കോടി രൂപ വിപണി മൂല്യം ഉള്ള വസ്തുവകകള്‍ കൈക്കലാക്കി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇഡിയുടെ...

5000 കോടി രൂപ വിപണി മൂല്യം ഉള്ള വസ്തുവകകള്‍ കൈക്കലാക്കി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇഡിയുടെ കുറ്റപത്രം

ന്യൂഡല്‍ഹി: സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും 5000 കോടി രൂപ വിപണി മൂല്യം ഉള്ള വസ്തുവകകള്‍ കൈക്കലാക്കി എന്ന് നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇഡിയുടെ കുറ്റപത്രം. അസോസിയേറ്റഡ് ജേര്‍ണല്‍സ് ഉപയോഗിച്ച് കള്ളപ്പണ ഇടപാട് നടത്തിയതായും, അസോസിയേറ്റഡ് ജേര്‍ണല്‍സിന്റെ വസ്തുക്കള്‍ ഉപയോഗിച്ച് വ്യാജ വാടക ബില്ലുകള്‍ ചമച്ചതായും ഇഡി കുറ്റപത്രത്തില്‍ പറയുന്നു. കുറ്റപത്രത്തിന് ഒപ്പം തെളിവുകളും ഇ ഡി കോടതിക്ക് നല്‍കി.

അഞ്ച് വ്യക്തികള്‍ക്കും, രണ്ട് കമ്പനികള്‍ക്കും എതിരെയാണ് നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇഡി കുറ്റപത്രം ഫയല്‍ ചെയ്തിരിക്കുന്നത്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, സാം പിത്രോദ, സുമന്‍ ദുബെ, സുനില്‍ ഭണ്ഡാരി എന്നിവര്‍ക്ക് പുറമെ യങ് ഇന്ത്യ, ഡോടെക്‌സ് മെര്‍ച്ചന്‍ഡൈസ് എന്നീ കമ്പനികള്‍ക്കെതിരെയാണ് കുറ്റപത്രം ഫയല്‍ ചെയ്തതിട്ടുള്ളത്.

നാഷണല്‍ ഹെറാള്‍ഡിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേര്‍ണല്‍സ് ഏറ്റെടുക്കാനുള്ള ക്രിമിനല്‍ ഗൂഢാലോചന സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പടെയുള്ളവര്‍ നടത്തിയെന്ന് ഇഡി ആരോപിക്കുന്നു. സോണിയ ഗാന്ധിക്കും, രാഹുല്‍ ഗാന്ധിക്കും 76 ശതമാനം ഓഹരി പങ്കാളിത്തമുള്ള യങ് ഇന്ത്യ എന്ന കമ്പനി അസോസിയേറ്റഡ് ജേര്‍ണല്‍സിന് 50 ലക്ഷം രൂപ വായ്പ നല്‍കി. ഈ വായ്പ തിരിച്ചടയ്ക്കാന്‍ കഴിഞ്ഞില്ലെന്ന് പറഞ്ഞ് അസോയിയേറ്റഡ് ജേര്‍ണല്‍സ് എന്ന കമ്പനിയുടെ 99 % ഓഹരികളും യങ് ഇന്ത്യ എന്ന കമ്പനിയുടെ പേരിലേക്ക് മാറ്റി. നിലവില്‍ അസോസിയേറ്റഡ് ജേര്‍ണല്‍സിന്റെ വസ്തു വകകളുടെ വിപണി മൂല്യം 5000 കോടി ആണെന്നും ഇഡി വൃത്തങ്ങള്‍ പറയുന്നു.

സാമ്പത്തിക പ്രതിസന്ധി ഉണ്ടായപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടി 90 കോടി രൂപ അസോസിയേറ്റഡ് ജേര്‍ണല്‍സിന് വായ്പയായി നല്‍കി. എന്നാല്‍ ഇത് പിന്നീട് യങ് ഇന്ത്യയുടെ ഒമ്പത് കോടിയുടെ ഇക്വിറ്റി ഷെയര്‍ ആക്കി മാറ്റുകയായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി അസോസിയേറ്റഡ് ജേര്‍ണല്‍സിനാണ് പണം നല്‍കിയതെന്നും യങ് ഇന്ത്യക്ക് ആയിരുന്നില്ലെന്നും ഇഡി പറഞ്ഞിരിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments