രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷനാകുമെന്ന റിപ്പോര്‍ട്ടുകളില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. കൂടുതല്‍ ഡെക്കറേഷന്‍ ഒന്നും വേണ്ട. കോര്‍പ്പറേറ്റ് മാധ്യമ മുതലാളി ബിജെപിയെ വിലക്ക് വാങ്ങി എന്നാണ് സന്ദീപ് സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചത്. ”
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തി എന്ന് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ട് പിണങ്ങിപ്പോയ ആള് സംസ്ഥാന പ്രസിഡണ്ടായി വരുന്നു. അന്ന് ജിയെ കാലു വാരിയ സംസ്ഥാന ജില്ലാ അധ്യക്ഷന്‍മാര്‍ക്കൊക്കെ എട്ടിന്റെ പണി കിട്ടാനാണ് സാധ്യത” എന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.
കുറിപ്പിന്റെ പൂർണ്ണ രൂപം : കൂടുതല്‍ ഡെക്കറേഷന്‍ ഒന്നും വേണ്ട. കോര്‍പ്പറേറ്റ് മാധ്യമ മുതലാളി ബിജെപിയെ വിലക്ക് വാങ്ങി. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തി എന്ന് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ട് പിണങ്ങിപ്പോയ ജി സംസ്ഥാന പ്രസിഡണ്ടായി വരുന്നു. അന്ന് ജിയെ കാലു വാരിയ സംസ്ഥാന ജില്ലാ അധ്യക്ഷന്‍മാര്‍ക്കൊക്കെ എട്ടിന്റെ പണി കിട്ടാനാണ് സാധ്യത.
ശബരിമല സമരകാലത്ത് ഏഷ്യാനെറ്റ് സ്വീകരിച്ച നിലപാട്, ഏറ്റവും ഒടുവില്‍ കുംഭമേള… ഇതൊക്കെ എളുപ്പം മറക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് എങ്ങനെ കഴിയും? ഇ പി ജയരാജന്റെ വൈദേഹം റിസോര്‍ട്ടില്‍ പങ്കാളിത്തം ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന ബിജെപി സംസ്ഥാന പ്രസിഡണ്ട്. ആഹാ. സിപിഎം ബിജെപി ബന്ധത്തിന് ഇതിലും വലിയ സ്ഥിരീകരണം ഉണ്ടോ ?കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയിലാണ് കേരള ബിജെപി
ഞായറാഴ്ച ചേർന്ന ബി.ജെ.പി കോർ കമ്മിറ്റി യോഗമാണ് രാജീവ് ചന്ദ്രശേഖറിനെ അധ്യക്ഷനായി നിർദേശം ചെയ്തത്. ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച ചേരുന്ന സംസ്ഥാന കൗൺസിൽ യോഗത്തിലുണ്ടാകും. എം.ടി. രമേശ്, ശോഭാ സുരേന്ദ്രന്‍, വി. മുരളീധരന്‍ എന്നിവരും സാധ്യത പട്ടികയിലുണ്ടായിരുന്നു.
അഞ്ച് വർഷമായി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരുന്ന കെ. സുരേന്ദ്രൻ സ്ഥാനമൊഴിയും.കേരളത്തിൽ പുതിയൊരു മുഖം നേതൃസ്ഥാനത്തേക്ക് വരട്ടെയെന്ന ദേശീയ നേതൃത്വത്തിന്‍റെ നിലപാടാണ് രാജീവ് ചന്ദ്രശേഖറിന് അനുകൂലമായത്. സാമുദായിക നേതാക്കളുമായി രാജീവ് ചന്ദ്രശേഖറിനുള്ള അടുപ്പവും കേന്ദ്ര നേതൃത്വം പരിഗണിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ കോൺഗ്രസിന്‍റെ ശശി തരൂരിനെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.