ന്യൂഡൽഹി: മാധ്യമങ്ങളെ കർശനമായി നിരീക്ഷിക്കാൻ 10 കോടി രൂപ ചിലവിൽ മീഡിയ മോണിറ്ററിങ് സെന്റർ നിർമിക്കാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ. പ്രിന്റ്, ഇലക്ട്രോണിക്, സോഷ്യൽ, ഡിജിറ്റൽ മീഡിയകളിൽ വരുന്ന സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട വാർത്തകൾ നിരീക്ഷിക്കുന്നതിനായാണ് മീഡിയ മോണിറ്ററിങ് സെന്റർ കൊണ്ടുവരുന്നത്. രാവിലെ എട്ട് മണി മുതൽ രാത്രി 10 മണി വരെ മോണിറ്ററിങ് സെന്റർ പ്രവർത്തിക്കും.
സർക്കാർ പദ്ധതികളും നയങ്ങളും ജനങ്ങളെ അറിയിക്കുന്നത് വിവിധ മാധ്യമങ്ങളിലൂടെയാണ്. ഈ വാർത്തകളെയെല്ലാം നിരീക്ഷിക്കുന്നതിനും വിശകലനം ചെയ്യുന്നതിനുമായി ഒരു മീഡിയ മോണിറ്ററിങ് സെന്റർ ആരംഭിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്ന് മഹാരാഷ്ട്ര സർക്കാർ പുറത്തിറക്കിയ പ്രമേയത്തിൽ പറഞ്ഞു.
വാർത്താ ആപ്ലിക്കേഷനുകളും, ഓൺലൈൻ വെബ് സൈറ്റുകളും ഉൾപ്പെടെ എല്ലാ വാർത്ത പ്ലാറ്റ്‌ഫോമുകളിലും പ്രസിദ്ധീകരിക്കുന്ന പോസിറ്റീവും നെഗറ്റീവുമായ വാർത്തകളെ വിശകലനം ചെയ്യുന്നതിനായുള്ള സ്വതന്ത്ര പദ്ധതിയാണിതെന്നും പ്രമേയത്തിൽ വ്യക്തമാക്കി. തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള വാർത്തകളോ, വ്യാജ വാർത്തകളോ ഉണ്ടോ എന്ന് പരിശോധിക്കുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഉപയോഗിക്കും.