Sunday, June 1, 2025
HomeAmericaതന്നെ ഇന്ത്യക്ക് കൈമാറരുത്: വീണ്ടും അമേരിക്കൻ സുപ്രീംകോടതിയിൽ മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണ

തന്നെ ഇന്ത്യക്ക് കൈമാറരുത്: വീണ്ടും അമേരിക്കൻ സുപ്രീംകോടതിയിൽ മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണ

ന്യൂയോർക്ക് : ഇന്ത്യക്ക്‌ കൈമാറാനുള്ള അമേരിക്കയുടെ തീരുമാനത്തിനെതിരെ മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയുടെ അവസാനവട്ട പരിശ്രമം. ഇന്ത്യക്ക് കൈമാറുന്നത് തടയാൻ റാണ വീണ്ടും അമേരിക്കൻ സുപ്രീംകോടതിയെ സമീപിച്ചു.

പാകിസ്താൻ വേരുകളുള്ള മുസ്ലീമായതിനാല്‍ തന്നെ ദുരുപയോഗം ചെയ്യുമെന്നും അതിനാല്‍ ഇന്ത്യക്ക് കൈമാറരുതെന്നും അഭ്യർത്ഥിച്ചാണ് 63-കാരനായ റാണ അപ്പീല്‍ സമർപ്പിച്ചിരിക്കുന്നത്. അമേരിക്കയില്‍ ഒളിവുജീവിതം നയിക്കുകയും പിന്നീട് യുഎസ് പൊലീസിന്റെ അറസ്റ്റിലായി തടവില്‍ കഴിയുകയും ചെയ്യുന്ന റാണയെ വിട്ടുതരണമെന്നത് ഇന്ത്യ വർഷങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണെന്നിരിക്കെയാണ് ഭീകരാക്രമണക്കേസ് പ്രതിയുടെ പുതിയ ഹർജി.

175 പേരുടെ ജീവനെടുത്ത 26/11 മുംബൈ ഭീകരാക്രമണത്തില്‍ തഹാവൂർ റാണയ്‌ക്കുള്ള പങ്കിന്റെ തെളിവുകള്‍ ഇന്ത്യയിലെ അന്വേഷണ ഏജൻസികള്‍ക്ക് ലഭിക്കുകയും ചെയ്തതാണ്. ലോസ് ആഞ്ചല്‍സിലെ ജയിലില്‍ കഴിയുന്ന റാണ, ലഷ്കർ ഇ ത്വയ്ബ ഭീകരനായ ഡേവിഡ് ഹെഡ്ലിയുടെ സഹായിയും മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകരില്‍ പ്രധാനിയുമായിരുന്നു.നിലവില്‍ അമേരിക്കൻ സുപ്രീംകോടതിക്ക് റാണ നല്‍കിയ ഹർജിയില്‍ ആരോഗ്യപ്രശ്നങ്ങളടക്കം നിരവധി കാര്യങ്ങളാണ് റാണ ചൂണ്ടിക്കാട്ടുന്നത്.

ഹൃദ്രോഗം, പാർക്കിൻസണ്‍ രോഗം, മൂത്രാശയ കാൻസറിനുള്ള സാധ്യത എന്നിവയെല്ലാം റാണയുടെ അഭിഭാഷകൻ പരാമർശിച്ചു. ഇന്ത്യയിലെ വിചാരണക്കാലയളവ് പൂർത്തിയാക്കാൻ ഒരുപക്ഷെ റാണയ്‌ക്ക് കഴിഞ്ഞേക്കില്ലെന്നും അത്രയും നാള്‍ ജീവിച്ചിരിക്കാൻ പോലും സാധ്യതയില്ലെന്നും ഹർജിയില്‍ പറയുന്നു. തീർത്തും സങ്കീർണത നിറഞ്ഞ സാഹചര്യങ്ങളിലേക്ക് റാണയെ വിട്ടുകൊടുക്കരുത്. ദേശീയവും മതപരവും സാംസ്കാരികവുമായ വിദ്വേഷങ്ങള്‍ക്ക് ഇരയാകുമെന്നും തഹാവൂർ റാണയുടെ നിയമസംഘം കോടതിയെ അറിയിച്ചു.

സമാനമായ അപ്പീല്‍ നേരത്തെയും റാണ സമർപ്പിച്ചിരുന്നെങ്കിലും ജനുവരി 21ന് ഇത് യുഎസ് സുപ്രീംകോടതി തള്ളിയിരുന്നു. തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറുന്നതിന് അമേരിക്കൻ സർക്കാർ അനുമതി നല്‍കിയതായി പ്രസിഡന്റ് ട്രംപ് ഇന്ത്യൻ പ്രധാനമന്ത്രി മോദിയെ അറിയിക്കുകയും ചെയ്തു. കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസ് സന്ദർശിച്ചപ്പോഴായിരുന്നു തഹാവൂർ റാണയുടെ കാര്യത്തില്‍ ട്രംപ് ഉറപ്പ് നല്‍കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments