വാഷിങ്ടൻ : ഇന്ത്യയടക്കം രാജ്യങ്ങൾ ഈടാക്കുന്ന ഉയർന്ന ഇറക്കുമതിത്തീരുവ ഏപ്രിൽ രണ്ടിനകം പിൻവലിച്ചില്ലെങ്കിൽ തിരിച്ചടിത്തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യൂറോപ്യൻ യൂണിയൻ, ബ്രസീൽ, ഇന്ത്യ, മെക്സിക്കോ, കാനഡ തുടങ്ങിയ രാജ്യങ്ങൾ ദശകങ്ങളായി യുഎസിൽനിന്ന് അധികതീരുവ ഈടാക്കുകയാണ്. യുഎസ് ഈടാക്കുന്നതിലും ഉയർന്ന തീരുവയാണു മറ്റു രാജ്യങ്ങളുടേത്.
‘ഇന്ത്യ 30% മുതൽ 60% വരെ തീരുവയാണ് ഈടാക്കുന്നത്. യുഎസ് നിർമിത കാറുകൾക്ക് ഇന്ത്യ 70% വരെ തീരുവ ചുമത്തുന്നു. ഇന്ത്യയിൽ കാർ വിൽക്കാനാവാത്ത സ്ഥിതിയാണ്.’ – യുഎസ് കോൺഗ്രസിന്റെ സംയുക്തസമ്മേളനത്തിൽ ട്രംപ് പറഞ്ഞു. രണ്ടാം വട്ടം പ്രസിഡന്റായി സ്ഥാനമേറ്റശേഷം യുഎസ് കോൺഗ്രസിലെ ട്രംപിന്റെ ആദ്യപ്രസംഗമാണു ചൊവ്വാഴ്ച നടന്നത്.