ബംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്കിനെ കുറിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നടത്തിയ പരാമർശം വിവാദത്തിൽ. ദൈവം ഇടപെട്ടാൽ പോലും ബംഗളുരുവിലെ ഗതാഗതക്കുരുക്കും അടിസ്ഥാനപ്രശ്നങ്ങളും പരിഹരിക്കാൻ സാധിക്കില്ലെന്നായിരുന്നു ഡി.കെയുടെ പരാമർശം.
”രണ്ടോ മൂന്നോ വർഷങ്ങൾ കൊണ്ട് ബംഗളുരു മാറ്റാനാകില്ല. ദൈവത്തിന് പോലും കഴിയില്ല അത്. കൃത്യമായ ആസൂത്രണത്തോടു കൂടി മാത്രമേ അത് നടപ്പാക്കാൻ സാധിക്കുകയുള്ളു.”-എന്നാണ് ശിവകുമാർ പറഞ്ഞത്.
റോഡ് നിർമാണ വർക് ഷോപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശിവകുമാർ. പരിപാടിക്കിടെ നഗരത്തിലെ ഗതാഗതക്കുരുക്കിനെയും മെട്രോ വികസനം വൈകുന്നതിനെ കുറിച്ചുമുള്ള ആശങ്കകൾ ആളുകൾ പങ്കുവെച്ചു. സാമ്പത്തിക വിദഗ്ധനും ആരിൻ കാപിറ്റൽ ചെയർമാനുമായ മോഹൻദാസ് പായ് ശിവകുമാറിന്റെ പ്രസ്താവനയെ എതിർത്തു. ബംഗളൂരുവിലെ വികസന കാര്യത്തിൽ സർക്കാറിന്റെ നയം എന്താണെന്ന് അദ്ദേഹം ചോദിച്ചു. ശിവകുമാർ മന്ത്രിയായി രണ്ടു വർഷം കഴിഞ്ഞിട്ടും ഒരുമാറ്റവും വന്നിട്ടില്ലെന്നും ജനങ്ങളുടെ ജീവിതം അനുദിനം ദുസ്സഹമായി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കർണാടക സർക്കാർ വികസന പദ്ധതികൾ വൈകിപ്പിക്കുകയാണെന്നും ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നില്ലെന്നും വിമർശനമുയർന്നു.
പദ്ധതികൾ നടപ്പാക്കുമെന്ന് വലിയ പ്രഖ്യാപനങ്ങളുണ്ടാകുന്നുണ്ടെങ്കിലും നടപ്പാക്കാൻ വലിയ താമസമാണെന്നായിരുന്നു വിമർശകർ ഉന്നയിച്ച പ്രധാന പ്രശ്നം.
പ്രഖ്യാപിക്കപ്പെട്ട പല റോഡ് വികസന പദ്ധതികളും അവതാളത്തിലാണ്. ഫൂട്പാത്തുകൾ വളരെ മോശമായ അവസ്ഥയിലാണ്. ആവശ്യത്തിന് പൊതുഗതാഗത വാഹനങ്ങളുമില്ല. അതിന് അടിയന്തര പരിഹാരം വേണണെമന്നും പുതിയ ഇലക്ട്രിക് ബസുകൾ വാങ്ങണമെന്നും മോഹൻദാസ് പായ് ആവശ്യപ്പെട്ടു.

